"മഴ മോഹങ്ങള്‍..."

Thursday, August 19, 2010

ഏഴിലംപാല .

 
       നനുത്ത മഞ്ഞു തുള്ളികള്‍ കണ്ണുകളെ ചുംബിച്ചു ഉണര്‍ ത്തുവോളം   നന്ദു മയങ്ങിക്കിടക്കുകയായിരുന്നു....
ഏഴിലംപാലപ്പൂവിന്റെ മാദക ഗന്ധം അവിടമെല്ലാം ചൂഴ്ന്നു  നില്‍ക്കുന്നു... ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവന്‍ കണ്ണു തുറന്നു... മാറിലും ദേഹത്തും വീണുകിടന്ന പാലപ്പൂക്കളെ വാരിയെടുത്ത് മണപ്പിച്ചു കൊണ്ട് അവന്‍ ചുറ്റിലും നോക്കി....

       ആ പാലമരച്ചുവട് മുഴുവന്‍ പരവതാനി പോലെ ഉതിര്‍ന്നു കിടക്കുന്നു പാലപ്പൂക്കള്‍... പാലമരത്തില്‍ ഒരു പൂ പോലും ബാക്കിയില്ല ഒരു വസന്തം മുഴുവന്‍ മരച്ചുവട്ടിലാണ്... പിന്നെ പേരറിയാകിളിയുടെ പാട്ടും... നന്ദു തലേ ദിവസത്തെ ഓര്‍ത്തു...
      
             * * *                    * * *                              * * *                       * * *
         നാട്ടിന്‍ പുറത്തിന്റെ നന്മ മുഴുവന്‍ ആസ്വദിക്കാനാണ് അച്ഛനെയും അമ്മയെയും കൂട്ടാന്‍ നില്‍ക്കാതെ അനന്ത വര്‍മ എന്ന നന്ദു നാട്ടിലേക്ക് പുറപ്പെട്ടത്‌... "നന്ദു എല്ലാവര്‍ക്കും ഒരുമിച്ചു പോകാം മോനെ..." എന്ന അമ്മയുടെ നിര്‍ബന്ധത്തെ സ്നേഹപൂര്‍വ്വം നിരസിച്ചു നാട്ടിലെക്കെത്തിയപ്പോള്‍ എന്തൊക്കെയോ പിടിച്ചടക്കിയ സന്തോഷമായിരുന്നു... കൂട് തുറന്നു വിട്ട പക്ഷിക്കുഞ്ഞിനെ പോലെ മനസ്സ് അമ്പല മുറ്റത്തും... പായല്‍ പിടിച്ച കുളപ്പടവിലും... കണ്ണിമാങ്ങകള്‍ വീണു കിടക്കുന്ന തറവാട്ടു മുറ്റത്തും ഓടിക്കളിച്ചു...
          
     സതീശനെ വിളിച് നേരത്തെ ഏര്‍പ്പാടാക്കിയ പോലെ കൂട്ടുകാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു.. ചീട്ടു കളിയും, വെടിവട്ടവും... അന്തിക്കള്ളിന്റെ ലഹരിയില്‍ "അന്ത്യാളന്‍" എന്ന് എല്ലാവരും വിളിക്കുന്ന "അന്തി മഹാ കാളന്‍" എന്ന പണിക്കാരന്‍ ചേട്ടന്റെ പാട്ടും... " ആനത്തലയോളം ... വെണ്ണ തരാമെടീ... പങ്കജലോചനേ.. .... ഒരു ഉറുപ്പ്യ തരൂ..."  ഷാപ്പിലെ കാര്‍ത്തി ചേച്ചിയെ നോക്കി എന്നും പാടുന്ന പാട്ടാണ്.. കൈ നീട്ടി ചോദിക്കുന്ന ചോദീര് കണ്ടാല്‍ ഒന്നല്ല പത്തുറുപ്പ്യ കൊടുക്കാന്‍ തോന്നും എന്നാ സേതൂന്റെ പറച്ചില്‍...എന്തായാലും കാലം എത്ര കഴിഞ്ഞിട്ടും ഒരു ഉറുപ്പ്യയില്‍ നിന്നും കേറ്റിപിടിച്ചിട്ടില്‍ല്യ അന്ത്യാളന്‍ ചേട്ടന്‍.. എന്തായാലും ഈ രസം ഇവിടയേ കിട്ടൂ.. അതും അച്ഛനും അമ്മയും നാടെത്തുന്ന വരെ..  "നേരം പന്ത്രണ്ടാവുന്നു തമ്പ്രാന്‍ പൊയ്ക്കോട്ടേ ചെക്കന്മാരെ.. " കാര്‍ത്തി ചേച്ചി മുറുക്കാന്‍ കറ പിടിച്ച പല്ലുകാട്ടി ചിരിച്ചോണ്ട് പറഞ്ഞു.. അയ്യേ... നന്ദു നാണിച്ചു പോയി... തമ്പ്രാനോ...? എത്ര പറഞ്ഞാലും ആരൊക്കെ വിളിക്കാതിരുന്നാലും കാര്‍ത്തു ചേച്ചി അങ്ങനെ വിളിക്കൂ..
           
      ചൂട്ടിന്റെ അരണ്ട വെട്ടത്തില്‍ പാടവരമ്പിലൂടെ  സതീശന്റെ പിന്നിലായി നന്ദു നടന്നു... അന്ത്യാളന്‍ ചേട്ടന്‍ പാട്ടു നിര്‍ത്തിയിരിക്കുന്നു... ചൂട്ടില്‍ നിന്നും പറന്നു വീഴുന്ന തീപൊരികള്‍ക്ക് പോലുമുണ്ട് ചന്തം.. താളത്തില്‍ ചൂട്ടും വീശി നടക്കുന്ന സതീശന്റെ നടത്ത നന്ദു നോക്കി നിന്നു... "ആഹാ അവിടെ നിക്കാണോ... ഇങ്ങോട്ട് പോര് ചങ്ങാതീ... " സതീശന്‍ വിളിച്ചു...
                 അടുത്ത വളവു തിരഞ്ഞാല്‍ സതീശന്റെ വീടാവും... "തറവാട് വരെ ഞാനും വരണോ..?" സതീശന്റെ ചോദ്യം.. "അയ്യോ വേണ്ടാ..." കുരുത്തു വന്നതില്‍ പിന്നെ ആദ്യമായി ആകൃതിയൊപ്പിച്ചു  വെട്ടിയ മീശമേല്‍ തലോടിയപ്പോള്‍ നന്ദുവി നു അങ്ങനെയേ പറയാന്‍ കഴിഞ്ഞുള്ളൂ... നാട്ടില്‍ പേടി കാണിച്ചു നടന്നിട്ട്  അഭിമാനം കളയാന്‍ എന്തായാലും വയ്യ...  " എന്തായാലും യക്ഷിക്കാവ് വരെ ഞാന്‍ വരാം..അവിടന്ന് കുറച്ചല്ലേ ഉള്ളു... " പിന്നെ നന്ദു എതിര്‍ത്തില്ല... എതിര്‍ത്തിട്ടു കാര്യവുമില്ല.. സതീശന്‍ പറഞ്ഞാല്‍ പിന്നെ എതിര്‍ വാക്കില്ല...
                    
           യക്ഷിക്കാവിന്റെ പിന്‍വശം ചുറ്റി അണിമുറ്റം വക ക്ഷേത്രക്കുളത്തിന്റെ അരികിലൂടെ ആണ് രാത്രി യാത്ര പതിവ്..മുത്തച്ഛന്റെ കൂര്‍ത്ത നോട്ടം സഹിക്കണ്ടാ, മുത്തശ്ശിയെ ഉണര്‍ത്തണ്ട... പേരമ്മയെ ഒന്ന്  സോപ്പിട്ടു നിര്‍ത്തിയാല്‍ മതി..അമ്പല മുറ്റത്ത്‌നിന്നു  പത്തടി നടന്നാല്‍ അണിമുറ്റംതറവാട് എത്തും .. പിന്‍ വാതിലിന്‍  മുകളിലായി പേരമ്മ താക്കൊലോളിപ്പിച്ചു വച്ചിട്ടുണ്ടാകും.. പതിയെ അകത്തു കടന്നു വിളമ്പി വച്ച അത്താഴം വേണമെങ്കില്‍ കഴിക്കാം ഇല്ലേല്‍ പതിയെ അറക്കകത്തെക്കു  ഊളിയിടാം... അറയിലെ സാമ്പ്രാണിപ്പുകമണം മാറാത്ത ഇരുട്ടില്‍ തപ്പി തടഞ്ഞ് കട്ടിലില്‍ ശരണം പ്രാപിക്കാം...  സതീശന്റെ ചൂട്ടിന്റെ വെട്ടം അകന്നു പോയിക്കഴിഞ്ഞു..
             
             യക്ഷിക്കാവിനെന്തോ ഭംഗി കൂടുതലുണ്ടോ ഇന്ന്...? നേരിയ നിലാവെട്ടത്തില്‍ യക്ഷിക്കാവിലെ കല്‍വിളക്കുകള്‍ മയങ്ങുന്നു... പലപ്പോഴും പകല്‍ സമയം താന്‍ കൂടുതലും യക്ഷിക്കാവിലല്ലേ കഴിച്ചു കൂട്ടിയിരിക്കുന്നത്..? അത്രയും മനോഹരമാണ് അവിടത്തെ ശില്പങ്ങള്‍.. പണ്ടേതോ ശില്പി പണിതത്... ഇന്നത്തെ പെണ്ണുങ്ങള്‍ നാണിച്ചു പോകും അത്രയും സൌന്ദര്യം..കണ്ണിമക്കാതെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും.. തന്നോളം പൊക്കത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന സൌന്ദര്യ ധാമങ്ങള്‍.. കല്‍തൂണുകളിലെ കവിത എന്നൊക്കെ പറയില്ലേ അതു തന്നെ... കാവ് ചുറ്റി പിന്‍ വശത്തെ ഏഴിലംപാല ചുവട്ടിലെത്തിയപ്പോള്‍ അറിയാതെ കാലുകള്‍ നിശ്ചലമായി... പാലപ്പൂവിന്റെ വശ്യ ഗന്ധം...
പാല പൂക്കാറായോ..?? ഏയ്‌ ഇല്ല ഒരു പൂ പോലും വിരിഞ്ഞിട്ടില്ല തനിക്കു തോന്നിയതാവും... ചുറ്റും ഒന്ന് കൂടെ നോക്കിയിട്ട്  കാലുകള്‍ വലിച്ചു വച്ചു നടന്നു..
         
  കുളക്കടവിലേക്ക് തിരിയുന്ന ഇടവഴിക്കടുത്തു വച്ച്  എന്തോ അനക്കം കണ്ട പോലെ... നന്ദു തിരിഞ്ഞു നിന്നു..
                                                                                                                                              (തുടരും... )