"മഴ മോഹങ്ങള്‍..."

Thursday, December 13, 2012

എന്റെ മാനസപുത്രിക്ക്...



നീയെനിക്കൊരാണ്‍  കുഞ്ഞിനെ തരിക.
എന്റെ ചിതയിലൊരു കൊള്ളി വെക്കാന്‍-
എനിക്ക് വായ്ക്കരിയിടാന്‍-
പിന്നെ എന്റെ തലമുറയെ ജനിപ്പിക്കാന്‍.
ഒട്ടിക്കിടന്ന വയറില്‍ തെല്ലൊന്നുമ്മവെച്ചും-
കണ്ണില്‍ പ്രണയത്തിന്റെ തീ നിറച്ചും-
അവനെന്റെ കണ്ണുകളിലേക്ക്-
അവന്റെ ആശയറിയിച്ചു.
എപ്പോഴോ മനസ്സില്‍ കാത്തുവെച്ച-
കുഞ്ഞു പാദസരത്തിന്റെ കൊഞ്ചല്‍-
പിന്നെ വന്നെന്റെ ഓര്‍മ്മയെ പൊള്ളിക്കവേ-
ഒരു പെണ്‍കുഞ്ഞിനായി ഞാന്‍ കൈ നീട്ടി..
കത്തുന്ന കണ്ണോടെ നീ എന്തിനെന്റെ-
കുഞ്ഞു സ്വപ്നത്തിന്റെ കഴുത്തു ഞെരിക്കുന്നു..?
അരുതരുത്‌ നീ ആശിക്ക വേണ്ടതെന്ന് 
സ്വരമിന്നുയര്‍ത്തി കയര്‍ക്കുന്നു ?
ഓര്‍മ്മയില്‍ ഒരു കുഞ്ഞുടുപ്പിന്റെ ഞൊറികളില്‍-
വെറുതെ തെരുപ്പിടിച്ചിരുന്നു ഞാനും.
കനവില്‍ ഞാനാശിച്ച കനക ചിലമ്പുകള്‍-
കെട്ടിയാടാന്‍ വരാത്ത കുഞ്ഞു പാദങ്ങളും.
കുഞ്ഞു കണ്‍കോണില്‍ വാലിട്ടെഴുതുവാന്‍-
സ്നേഹക്കണ്മഷി ചാലിച്ചിരുന്നെന്നാലും-
എന്തിനെന്‍ കുഞ്ഞേ എന്റെ ഓര്‍മ്മയില്‍-
മാത്രമെന്‍ മകളായി നീ...
നിന്റെ നോട്ടവും , പരിഭവവും, ചിണുക്കങ്ങളും-
കാണാതെ അറിയുന്നീ അമ്മ 
എന്റെ മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍-
പിറക്കുവാന്‍ അനുമതിയില്ലാതെ നീയും...
മടിയിലിരുത്തി ഊട്ടുവാന്‍-
കുഞ്ഞിക്കൈ പിടിച്ചു നടത്തുവാന്‍-
ആട്ടവും, പാട്ടും പഠിപ്പിക്കുവാന്‍-
എന്നേ നിനച്ചതാണമ്മ..
നീളന്‍ ചുരുള്‍ മുടി രണ്ടായ് മെടഞ്ഞിട്ടു-
നീണ്ട നെറ്റിയിലൊരു പൊട്ടുകുത്തിത്തരാന്‍..
ചന്തം തികഞ്ഞോരെന്‍ പോന്നോമനയ്ക്ക്-
കണ്ണുപെടാതിരിപ്പാനൊരു കവിള്‍ പൊട്ടും 
ഓര്‍മ്മയിലൂട്ടി എന്‍ മകളെ നിനക്കു ഞാന്‍ 
കണ്ണീര്‍ നിറഞ്ഞോരെന്‍ സ്നേഹം 
ദീര്‍ഘ ചുംബനം കൊണ്ടു പൊട്ടുവച്ചെന്റെ-
ഇനിയും പിറക്കാ പെണ്മണിയ്ക്കായ് 
ജീവിതവഴികളില്‍ ജയിച്ചു വന്നെന്നാലും-
ഭീതിയാണിന്നെനിക്കെന്‍  മകളെ-
നീയീ മണ്ണില്‍ പിറന്നു വീഴും മുന്നെ-
നിന്റെ ജീവന്‍ പറിച്ചെറിയേണ്ടി വന്നാലോ 
ഉള്ളിളിരുന്നായിരം വട്ടം നീ-
എന്തമ്മേ കരയുന്നു എന്ന് ചോദിപ്പുവോ ?
 നിന്നെയോര്‍ത്തമ്മ കരഞ്ഞോട്ടെ-
എങ്കിലും നിന്നച്ഛന്നു സന്താപമേകാ..
പെണ്ണായ് പിറന്നു ഞാനെന്തിന് 
ഒരു പെണ്‍കുഞ്ഞിനു ജന്മംകൊടുക്കാനാവാതെ..?
ആ ഇളം പുഞ്ചിരി കാണാനാവാതെ -
അറിയുന്നു ഇതെന്റെ  നിരര്‍ഥകമായ ജന്മം...