"മഴ മോഹങ്ങള്‍..."

Thursday, April 7, 2011

ഊളാമ്പാറയിലേക്കുള്ള വഴി...


          എല്ലാവരും ഒരു യാത്രയില്‍ ആയിരുന്നു. പരസ്പരം കളി പറഞ്ഞും, ചിരിച്ചും, ചെറുതായി കലഹിച്ചും, പൊട്ടിച്ചിരിച്ചും ഉള്ള ഒരു യാത്രയില്‍.. പലരുടെയും കയ്യില്‍ പലവര്‍ണ്ണ കൂടകള്‍..ചിലരുടേത് സാമാന്യം വലുതായിരുന്നു...  മറ്റു ചിലതാകട്ടെ കൊച്ചു ചെപ്പുകള്‍ പോലെ ചെറുതും...ഓരോരുത്തര്‍ ഓരോ ഇടവേളകളിലായി കൂടകള്‍ തുറന്നു പല വര്‍ണ്ണത്തിലുള്ള പഴങ്ങള്‍... പല വലുപ്പത്തില്‍...പല നിറത്തില്‍... പല രുചിയില്‍...അങ്ങനെ അങ്ങനെ ..


       നുകരുന്നവരെ ചിരിപ്പിക്കുന്ന പഴങ്ങള്‍ മാത്രം കൂട തുറന്നു എടുത്തു വച്ച് കൊണ്ടിരുന്നു ചിലര്‍. അത് രസിച്ചവര്‍ പഴങ്ങള്‍ക്ക് പകരമായി കുറെ മുത്തുകള്‍ സമ്മാനിച്ചു. അതും പല നിറത്തിലും, വലിപ്പത്തിലും ഉള്ള മുത്തുകള്‍. പലരെയും കരയിപ്പിക്കുന്ന പഴങ്ങള്‍ മറ്റു ചിലര്‍ എടുത്തു വിതറി. അവര്‍ക്കും കിട്ടി പല വര്‍ണ്ണത്തിലുള്ള മുത്തുകള്‍. മറ്റു ചിലര്‍ ചിന്തിപ്പിക്കുന്ന പഴങ്ങള്‍ മറ്റുള്ളവര്‍ക്ക് വിരുന്നാക്കി. രുചിച്ചും, ചിന്തിച്ചും ബോധമണ്ഡലങ്ങളില്‍ പുതിയ വെളിച്ചം നിറച്ച ആസ്വാദകര്‍  അവര്‍ക്കും സമ്മാനിച്ചു മഴവില്ലു പാകിയ മുത്തുകള്‍.
   
       മറ്റു ചിലര്‍ തുടക്കക്കാരായിരുന്നു ആദ്യമായി കയ്യില്‍ കരുതിയ കൂടകളില്‍ എന്താണെന്ന് അവര്‍ക്ക് പോലും നല്ല നിശ്ചയം ഇല്ലായിരുന്നു. എങ്കിലും അവരും പഴങ്ങള്‍ കയ്യില്‍ കിട്ടുന്നത് എടുത്തു വിളമ്പി. ചിലതൊക്കെ വക്കു പൊട്ടിയിരുന്നു മറ്റു ചിലത് പാകമായിരുന്നില്ല. രുചിച്ചവര്‍ സ്നേഹത്തോടെ തന്നെ തങ്ങളുടെ കയ്യില്‍ നിന്നും വെള്ളി വെളിച്ചം വിതറുന്ന മുത്തുകള്‍ അവര്‍ക്ക് സമ്മാനിച്ചു. ആ വെളിച്ചത്തില്‍ ഇരുന്നു പഴങ്ങളില്‍  നല്ലതും ചീത്തയും വേര്‍തിരിക്കാനും, പാകമാവാത്തവയെ തിരഞ്ഞെടുത്തു പാകപ്പെടുത്താനും അവര്‍ ഉപദേശിച്ചു. ചിലര്‍ ആ വെള്ളി വെളിച്ചം പാകുന്ന മുത്ത്‌ ഹൃദയത്തിലെടുത്തു വച്ച് ആ വെളിച്ചത്തില്‍ പഴങ്ങളെ വേര്‍തിരിച്ചു, പാകമാവത്തവയെ മാറ്റി വച്ചു... പിന്നെയും പഴങ്ങള്‍ക്ക് മാധുര്യം കൂട്ടുവാന്‍ അവര്‍ വഴികള്‍ ആലോചിച്ചു...
    
           ഒരാള്‍ മാത്രം ആ കൂട്ടത്തില്‍ നിന്നും മാറി നടന്നു.. തന്റെ കയ്യിലേക്ക് കൂടെയുള്ളവര്‍ വച്ചു തന്ന വെള്ളി വെളിച്ചം പാകുന്ന മുത്തുകള്‍ അയാള്‍ ചെളിയില്‍ പുതച്ച് അവര്‍ക്ക് നേരെ തന്നെ  തിരിച്ചെറിഞ്ഞു. വ്യത്യസ്ഥനാവാന്‍ വേണ്ടി അയാള്‍ വഴി തെറ്റി നടന്നു. അയ്യോ അങ്ങോട്ട്‌ പോകല്ലേ അത് ഊളാമ്പാറയിലേക്കുള്ള വഴിയാ.. കൂടെ ഉള്ളവര്‍ വിളിച്ചു പറഞ്ഞത് കേള്‍ക്കാതെ അയാള്‍ കാലുകള്‍ വലിച്ചു വച്ചു നടന്നു. പോകുന്ന വഴിക്കൊക്കെ പാകമാവാത്ത പഴങ്ങള്‍ വാരി വിതറിക്കൊണ്ട് തന്റെ നേരെ വരുന്ന സ്നേഹത്തിന്റെ വെള്ളി മുത്തുകളെ അലക്ഷ്യമായി  ചവിട്ടി ഞെരിച്ചു കൊണ്ട്...