"മഴ മോഹങ്ങള്‍..."

Saturday, May 14, 2011

കരിംപൂരാടം


ഇന്നെന്റെ കൂട്ട്; നിലാവിനെ ചുട്ടെരിക്കുന്നവര്‍-
നീലഭസ്മം നിലാവിന്റെ ചിതയില്‍ പരതുന്നവര്‍-
നേര്‍ത്ത മഞ്ഞിന്റെ വലയത്തിനുള്ളില്‍-
നിലാവൊളിപ്പിച്ച  ഹൃത്തിനെ തിരയുന്നവര്‍..
ഒരിക്കല്‍ പോലും ചുവന്ന രക്തമിറ്റുന്ന-
എന്റെ ഹൃദയത്തെ കാണാന്‍ ശ്രമിക്കാത്തവര്‍..
എന്റെ കൈകളിലേക്ക്  ഭാരം ഇറക്കി വച്ച്-
ജീവിതമെന്ന ഗേഹം വിട്ടൊഴിഞ്ഞു പോയവര്‍.. 
ആനന്ദലബ്ധിക്കായ് പോയവര്‍ക്കെല്ലാം-
പരിഹസിക്കാനോ പലതും പറഞ്ഞു ചിരിക്കാനോ ഞാന്‍..? 

ഞാന്‍ എന്ന വാക്കിന്റെ അര്‍ത്ഥവും-
ഞാന്‍ എന്ന വാക്കിന്റെ നിലനില്‍പ്പും-
നിലാവുപോലെ ആകുന്നു..
നാള്‍ക്കുനാള്‍ ക്ഷയിച് അമാവാസിയിലേക്കുള്ള യാത്രപോല്‍. 
പൂരാടം നാള്‍ കറുത്ത പക്ഷത്തില്‍ ജനിച്ചവള്‍ക്ക്-
ജീവിതം ബാക്കി വെക്കുന്നതും കറുപ്പ്.
എന്റെ രക്തത്തിനും കൊഴുത്ത കറുപ്പാണ് നിറം.
മണമോ മടുപ്പിന്റെ ഗന്ധകപ്പുകയുടേതും 
എന്റെ കണ്ണുകള്‍ അഗ്നിയിലെരിഞ്ഞ ശിശുക്കളെ പോലെ-
നിര്‍ജീവവും കരുണയാചിക്കുന്നതും.

ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്നതെന്റെ ആനന്ദം-
തൊണ്ടക്കുള്ളില്‍ കുരുക്കിയിട്ട കരച്ചിലിനെ തോല്‍പ്പിച്ചു-
ചിരിച്ചു ചിരിച്ചു കണ്ണ് നിറക്കുന്നതെന്റെ വിജയം-
പക്ഷെ എന്നിട്ടും എന്നിട്ടും ഞാന്‍ തോറ്റു കൊണ്ടിരിക്കുന്നു.
ഒരു രാവു പുലരുമ്പോള്‍  അസ്തമിക്കണം എന്നതോര്‍ക്കാത്ത-
വെറുമൊരു നിലാവിന്റെ ചീളായിപ്പോയി ഞാന്‍-
അമാവാസിയിലേക്ക് നടന്നു മറയുന്ന-
കറുത്ത പാദങ്ങളും കറുത്ത രാവുകളും സ്വന്തമായുള്ള-
ജന്മം കരഞ്ഞു തീര്‍ക്കാന്‍ ജാതകം വിധിച്ച 
കരിംപൂരാടത്തില്‍ പിറന്ന  സന്തതി.