"മഴ മോഹങ്ങള്‍..."

Wednesday, June 30, 2010

ആത്മമിത്രം










ഇല്ല അവര്‍ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല... 
ഞാന്‍ ഇരുന്ന ഇരുപ്പില്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു... പണ്ടൊക്കെ എന്തായിരുന്നു സ്ഥിതി... 
എന്നും വീടിന്റെ ഉമ്മറത്തെ സ്ഥാനം എനിക്കായിരുന്നല്ലോ.... 
കാരണവരുടെ ഉറ്റമിത്രം ആയതു  കൊണ്ട് ആരും ഭയ ഭക്തിയോടെ അല്ലാതെ തന്നെ   കണ്ടിട്ടില്ല.... 
വാസുദേവക്കൈമളുടെ  സ്ഥാനം.... ബഹു കേമം തന്നെ ആയിരുന്നേ.... പിന്നെ അയാളുടെ ഉറ്റ മിത്രത്തെ  പേടിക്കാതിരിക്ക്യെ....  ആനയെ  മാത്രല്ല തോട്ടിയേം പേടിച്ചിരുന്നു എന്ന് തന്നെ.... 


കസവ് കരയുള്ള മുണ്ടും സദാ മുറുക്കി ചുവപ്പിച്ച വായും... കണിശക്കാരന്‍ ആയിരുന്നെങ്കിലും ... പാവമായിരുന്നു  കൈമള്‍ ...  കൂട്ടുപുരികതിന്റെ  മുകളിലൂടെ  ചാട്ടുളി  പോലത്തെ  ദൃഷ്ട്ടിയുമായി  ഇളമുറക്കാരെ വിറപ്പിച്ചു   നിര്‍ത്തിയിരുന്ന  കൈമള്‍ ... കൈമള്‍ ഇല്ലാത്തപ്പോള്‍ വെറുതെ പൂമുഖത്ത്   അലസമായി സമയം കൊല്ലുന്ന എന്നെയും വണങ്ങിയിരുന്ന കൈമളുടെ പേരമക്കള്‍...  ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വരാനേ തോന്നുന്നില്ല.... 

ഇപ്പോള്‍ ഈ ഇരുട്ടിലെക്കെന്നെ എറിഞ്ഞു കളഞ്ഞവരെ മനസ്സില്‍ ശപിച്ചു.... കൈമളെ വെള്ള പുതപ്പിച്ചു എന്‍റെ മുന്നില്‍ നീട്ടിക്കിടത്തിയപ്പോള്‍ എന്‍റെ ദേഹത്തോട്ട് ആദ്യം പാഞ്ഞു കയറിയത് ഇളയ മകളുടെ അരുമ സന്തതി... നിസ്സഹായനായി ഞാന്‍ നിന്നപ്പോഴും അവര്‍ എന്നെ കണ്ടതായി ഭാവിച്ചില്ല... കാരണവര്‍ പോയില്ലേ ഇനി നിനക്കെന്തിവിടെ കാര്യം എന്ന മട്ടായി കാര്യങ്ങള്‍.. പതിയെ പതിയെ ആരുമാരും ശ്രദ്ധിക്കാതെ ആയിത്തുടങ്ങി...  അടിച്ചു തളിക്കാരി ഒന്ന് മിണ്ടാനും പറയാനും വന്നാലായി അതും ഉമ്മറം അടിച്ചു വാരുന്ന നേരത്ത്.... 

അന്നും പതിവുപോലെ മുറ്റത്ത്‌ വീണു കിടന്ന മാമ്പൂക്കളെ പ്രാകി പറഞ്ഞിട്ട്  അടിച്ചു വാരുകയായിരുന്നു  ദമയന്തി.. നല്ല തടിച്ച ശരീരപ്രകൃതിയാണ് അവള്‍ക്കു... അടിച്ചു തളികാരി ആയതു കൊണ്ട് അവള്‍ക്കു തടി ഉണ്ടാവാന്‍ പാടില്ലേ..? ഇത് നല്ല കഥ... എന്നാലും എന്‍റെ ദമയന്തിയേ, .... എന്‍റെ കൈമള്‍ അദേഹത്തിനെ  കൊണ്ട് നീ കുറേ വായ്‌ നോക്കിപ്പിച്ചു... അറുപതിന്റെ നിറവിലും എന്‍റെ മേല്‍ ചാരിക്കിടന്നു ദമയന്തിയെ നോക്കിയിരുന്നില്ലെങ്കില്‍ അന്നത്തെ ദിവസം ശെരിയല്ല എന്നാ കൈമളുടെ പക്ഷം.... അതൊക്കെ ഒരു കാലം... ഇപ്പൊ ദമയന്തി മക്കളും പേരമക്കളും ഓക്കേ ആയി... "വയ്യാതായി അല്ലേ...? " ചോദിക്കണം എന്നുണ്ടായിരുന്നു ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി.... 

അടിച്ചു വാരിക്കഴിഞ്ഞു എന്‍റെ ചാരത്ത് വന്നവള്‍ കയ്യില്‍ മെല്ലെ തലോടി കണ്ണു നിറഞ്ഞു പോകുമോ എന്ന് ഞാന്‍ പേടിച്ചു...ഇല്ല അവള്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞു....  

വെകേഷന്‍ ആയെന്നു കുട്ടിപ്പട്ടാളത്തിന്റെ വരവ് കണ്ടപ്പോഴേ മനസ്സിലായുള്ളൂ.. മുന്‍പൊക്കെ കൈമള്‍ അദേഹത്തിന്റെ വായില്‍ നിന്നു കേട്ടിരുന്ന കാര്യങ്ങള്‍.... ഇപ്പൊ കാലം എല്ലാം മാറിയില്ലേ.....  ഒഹ്...  വാനരപ്പട തന്നെ ഒരുത്തന്‍ ഇന്നലെ എന്നെ ഉരുട്ടിയിട്ടു വലതു കൈ ചെറുതായി ഒടിഞ്ഞു.... പരാതി പറഞ്ഞില്ല ആരോടും... മിണ്ടാതിരുന്നു.. ഇളയ മോളുടെ കൂര്‍ത്ത നോട്ടം കണ്ടില്ലാത്ത പോലെ നിന്നു.... "ഇങ്ങനെ മുടക്കാ ചരക്കായി ഇവിടെ കിടക്കണോ..?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം... അന്നത്തെ ചര്‍ച്ചാ വിഷയം ഞാന്‍ മാത്രമായിരുന്നല്ലോ അവര്‍ക്ക്... 


പിന്നെ മൂത്തപുത്രന്‍ ആദി എന്ന ആദിത്യന്റെ തീരുമാനം...അതാണിപ്പൊ എന്നെ ഈ ഇരുട്ടിലെക്കെത്തിച്ചത് ... മുറിഞ്ഞ വലതു കൈ മടിയില്‍ ചേര്‍ത്ത് വച് ഞാന്‍ കണ്ണുകളടച്ചു കിടന്നു.... ഇത്തിരി വെളിച്ചം കണ്ടിട്ട്   എത്രയോ നാളുകളായി.... പൊടിയുടെയും മാറാലക്കൂടുകളുടെയും  മടുപ്പിക്കുന്ന ഗന്ധം...  മുഷിഞ്ഞ ഉടുവസ്ത്രം... ഒരിക്കലും കൈമള്‍ എന്‍റെ വസ്ത്രം മുഷിയാന്‍ സമ്മതിച്ചിട്ടില്ല....അത്രക്കായിരുന്നു ആ ബന്ധം... ഇപ്പൊ കണ്ണു നിറഞ്ഞു.... ഓര്‍ക്കണ്ടായിരുന്നു ഒന്നും.... 


ഓര്‍മ്മകളിലെ വസന്തകാലം മനസ്സിനെ മുറിപ്പെടുത്തുന്നു... കൈമള്‍ ഇപ്പോഴും എന്‍റെ ദേഹത്തോട് ചാരി മയങ്ങുന്നു എന്ന് തോന്നുന്നു.... ഒരു ചാരുകസേരക്ക് ഇതില്‍ കൂടുതല്‍ എന്താ സന്തോഷം....? അല്ലേ..?