"മഴ മോഹങ്ങള്‍..."

Thursday, December 16, 2010

ചുരം കയറുന്നവര്‍..

ചുരം കയറുന്നവര്‍..
കിതച്ചും, തളര്‍ന്നും...
കൈ കുത്തി ഇഴഞ്ഞും ചിലര്‍..
തോളില്‍ താങ്ങിയും, കൈ പിടിച്ചും മറ്റു ചിലര്‍..
പലവര്‍ണ്ണക്കൂടുകളില്‍ സ്വപ്‌നങ്ങള്‍-
കൊരുത്തിട്ടിരുന്ന ചുരത്തിന്റെ അവസാനം..
എല്ലാവരെയും മാടി വിളിച്ചു കൊണ്ടിരുന്നു..
ചുമലില്‍ കയറിയവര്‍ വഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു-
വഴി മദ്ധ്യേ താങ്ങി ക്ഷീണിച്ചവര്‍ തളര്‍ന്നു പോയപ്പോള്‍-
കിതപ്പാറ്റിയവര്‍  അവരെ തിരിഞ്ഞു നോക്കാതെ-
ചുരം കയറിപ്പോയി. .
ആദ്യമെത്തിയവര്‍ പിന്‍ഗാമികളെ നോക്കി മുഖം ചുളിച്ചു
ദുരയില്ലാത്ത കണ്ണുകള്‍ കാണ്മാന്‍ ഇല്ലെന്നു പരിതപിച്ചു.
വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവരും ചുരം കയറിക്കൊണ്ടിരുന്നു-
ഊന്നുവടികള്‍ ഇല്ലാത്തവരും, ഉള്ളവരും..
ജന്മനാ അന്ധരായവരും, ദുര കാഴ്ച മറച്ചവരും-
തോട്ടിയും, കൂലിവേലക്കാരനും, യാചകനും-
തെരുവില്‍ മാംസം വിലപേശി വില്‍ക്കുന്ന വേശ്യയും-
പച്ചനോട്ടുകള്‍ക്കിടയില്‍ കൂര്‍ക്കം വലിക്കുന്ന ധനികനും-
കള്ളനും, തെമ്മാടിയും, നീതിപാലകരും-
പൂജാരിയും, പാതിരിയും, പണ്ഡിതരും-
എച്ചില്‍ കൂനയില്‍ കിടന്നു ഉറുമ്പരിച്ച ചോരക്കുഞ്ഞും-
എല്ലാരുമെല്ലാരും ചുരം കയറിക്കൊണ്ടേ ഇരിക്കുന്നു..
ദൂരം ഏറെയാണ്‌ എന്നറിഞ്ഞിട്ടും-
കൂടെ ആരും ഇല്ലെന്നറിഞ്ഞിട്ടും..