"മഴ മോഹങ്ങള്‍..."

Friday, April 22, 2011

മറക്കാതിരിക്കുക...


ജീവിതത്തില്‍ നിന്നും ഓരോ ഇതളുകള്‍ ആയി 
അടര്‍ത്തി കളയാന്‍ തോന്നുന്നു... 
ഓരോ തിരിയും കെടുത്തിക്കൊണ്ട് -
ഇരുട്ടിലെക്കൊളിക്കാന്‍ തോന്നുന്നു... 
നിന്നെ എനിക്കേറെ പ്രിയമെന്നതിനാല്‍-
നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം കണ്‍ കലങ്ങുന്നു.

അര്‍ത്ഥമില്ലായ്മക്ക് നിറം പിടിപ്പിക്കാന്‍ -
ഞാന്‍ വൃഥാ ശ്രമിച്ചതാണെന്‍  ജീവിതം..
പലപ്പോഴും നീ എന്റെ ഉള്ളു കാണുന്നു-
എന്റെ ഹൃദയത്തിന്റെ ഉരുക്കങ്ങളില്‍-

ജയാ, എന്റെ കൂട്ടുകാരീ...
ഏതിരുട്ടിലും നിന്റെ സ്നേഹം ഞാന്‍ അറിയുന്നു..
നീ എന്റെ പുണ്യമാണ്...
നന്ദി... ഒരായിരം നന്ദി... 
മറക്കാതിരിക്കുക...  

ഓര്‍മ്മിക്കുവാന്‍ ഒന്നും ഇല്ലാതിരിക്കിലും-
നിന്റെ ഓര്‍മ്മകളില്‍ ഞാനുമുണ്ടാകുമെന്നു-
വൃഥാ എങ്കിലും നീ എന്റെ കുഴിമാടത്തിനരികില്‍-
രണ്ടിറ്റു  കണ്ണുനീരായി നിന്റെ പ്രിയമോതുക.

എന്റെ ബാല്യത്തില്‍ എനിക്ക്  നഷ്ടമായതോ-
പൂര്‍വ ജന്മത്തില്‍ എന്റെ കൂടെ നിന്നതോ-
എനിക്കെന്തെല്ലാമോ ആണ് നീ...
വെറും വാക്കല്ലാത്ത എന്റെ മനസ്സാണിത്.. 
നിന്റെ സൌഹൃദം ഞാന്‍ ആഗ്രഹിക്കുന്നു..
വരും ജന്മങ്ങളിലും...  

Wednesday, April 20, 2011

പുണ്യത്തിന്റെ വഴിയിലൂടെ...




പാലക്കാട്‌  : മക്കളെ പരിചരിച്ചു കുടുംബം നടത്തേണ്ട പ്രായത്തില്‍ രോഗക്കിടക്കയെ ആശ്രയിക്കേണ്ട ദുര്‍ വിധിയാണ് നിര്‍മ്മലയ്ക്ക്.  

            29 വയസ്സുള്ള ഈ യുവതി ഒരു വര്‍ഷമായി വൃക്കാരോഗത്തിന്റെ ദുരിതങ്ങളില്‍ ജീവിതം തള്ളി നീക്കുകയാണ്. രണ്ടു വൃക്കയും തകരാറിലായി ജീവന്‍ നില നിര്‍ത്താന്‍ ഡയാലിസിസിനെ   ആശ്രയിക്കുന്ന നിര്‍മ്മലയുടെ സങ്കടങ്ങള്‍ക്ക് സാക്ഷി ഭര്‍ത്താവ് മുരളിയും ആരും നാലും വയസ്സുള്ള കുഞ്ഞുമക്കളും ആണ്. 
          കുഴല്‍മന്ദത്തു കുളപ്പെട്ടി ആലടിക്കാട് താമസിക്കുന്ന ഇവര്‍ നിത്യ ചെലവിനു പോലും ക്ലേശിക്കുകയാണ്. കൂലിപ്പണി ചെയ്തു മുരളി കൊണ്ടുവരുന്ന വരുമാനമാണ് കുടുംബത്തിനു ആശ്രയം. അതിനിടെയാണ് നിര്‍മ്മല രോഗബാധിതയായത്. 
                     മാസത്തില്‍ എട്ടു ഡയാലിസിസ് ചെയ്താണ് നിര്‍മ്മല രോഗത്തിനെതിരെ പിടിച്ചു നില്‍ക്കുന്നത്. 12000 രൂപയോളം ചികിത്സക്ക് പ്രതിമാസ ചെലവു വരും. വൃക്ക മാറ്റി വെച്ചാല്‍ നിര്‍മ്മലയുടെ ജീവന്‍ രക്ഷിക്കാന്‍ ആവും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക ദാനം ചെയ്യാന്‍ നിര്‍മ്മലയുടെ സഹോദരന്‍ തയ്യാറുമാണ്. എന്നാല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും വേണ്ടത് നാലര ലക്ഷം രൂപയാണ്. ഇത് മുരളി വിചാരിച്ചാല്‍ സ്വരൂപിക്കാവുന്ന തുകയല്ല. 
                     കുടുംബത്തിന്റെ ദൈന്യാവസ്ഥ കണ്ടു നാട്ടുകാര്‍ മുന്‍കയ്യെടുത്ത് ചികിത്സാ സഹായ നിധി രൂപവത്കരിച്ചു. കുഴല്‍മന്ദം സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍  S .B  അക്കൌണ്ട് തുറന്നിട്ടുണ്ട്. 
നമ്പര്‍ : 4077 .

നിര്‍മ്മലയുടെ ഭര്‍ത്താവ് മുരളിയുടെ ഫോണ്‍ നമ്പര്‍ : 9747027167


(മാതൃഭൂമി ദിനപത്രം 2011 ഏപ്രില്‍ 17 , ഞായര്‍ ആഴ്ച, നാട്ടു വര്‍ത്തമാനം പേജ് , പാലക്കാട് എഡിഷന്‍. )


ഇത് മാതൃ ഭൂമി ദിന പത്രത്തില്‍ വന്ന വാര്‍ത്തയാണ്. 


ഈ ന്യൂസ്‌ ഞാന്‍ വിശദമായി  അന്വേഷിച്ചു. 


ഇപ്പോള്‍ പാലക്കാട്‌ തങ്കം ഹോസ്പിറ്റലില്‍ ,  ഡോക്ടര്‍ മോഹന്‍കുമാര്‍ ന്റെ പരിചരണത്തിലാണ്നിര്‍മ്മല . 



കുഴല്‍മന്ദം കുളപ്പെട്ടി എന്ന സ്ഥലത്ത് ആലടിക്കാട്  വീട്ടില്‍ ആണ്  നിര്‍മ്മലയും , ഭര്‍ത്താവ് മുരളിയും, കുട്ടികളും സ്ഥിര താമസം. 
ഇപ്പോള്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി കിനാശ്ശേരി തണ്ണീര്‍പ്പന്തലില്‍ ഉള്ള ഭാര്യ വീട്ടില്‍ ആണ് താമസം. 


അവര്‍ കാണിച്ച ഇത്രയും details  സത്യമാണ്. ഞാന്‍ ഹോസ്പിറ്റലിലും വിളിച്ചു കണ്ഫേം ചെയ്തതാണ് .
ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ ഇന്ന് ഡയാലിസിസ് കഴിഞ്ഞു ഇറങ്ങുകയായിരുന്നു ഹോസ്പിറ്റലില്‍ നിന്നും ഹോസ്പിറ്റലില്‍ അന്വേഷിച്ചു അവിടെ നിന്നും അതെ വിവരം തന്നെ ആണ് തന്നത് .

പാലക്കാട്ടെ വിദഗ്ധ ചികിത്സ സൗകര്യം ഉള്ള ഹോസ്പിറ്റലില്‍ ഒന്നാണ് തങ്കം ഹോസ്പിറ്റല്‍(http://thangampmrc.com/index.html).
(ഹോസ്പിറ്റല്‍ നമ്പര്‍ ഇതാണ് :  04912515717 നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹോസ്പിറ്റലില്‍ വിളിച്ച്  
ഡയാലിസിസ് വിഭാഗവുമായി ബന്ധപ്പെട്ടാല്‍ ഈ രോഗി അവിടെ ചികിത്സയില്‍ ആണോ എന്ന് കണ്ഫേം ചെയ്യാന്‍ സാധിക്കും.
മാസത്തില്‍ 2 ഡയാലിസിസ് വീതം അവിടെയാണ് ചെയ്യുന്നത് ഇപ്പോള്‍. )

നമ്മെ കൊണ്ട് കഴിയുന്ന സഹായം ഈ കുടുംബത്തിനു ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ഒരു നന്മ ആയിരിക്കും എന്നാണു എന്റെ തോന്നല്‍... 
ഞാന്‍ അധികം വൈകാതെ തന്നെ അവരെ കാണുകയും കൂടുതല്‍ വിവരങ്ങളും, ഫോട്ടോയും നിങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യുന്നതാണ്... 
സ്നേഹപൂര്‍വ്വം...
സ്വന്തം...
നിച്ചു... 



ഇന്ന് (29 /05 /2011 ) എനിക്കേറെ സന്തോഷവും, അഭിമാനവും തോന്നിയ ദിവസമാണ്. ഈ കുടുംബത്തിന് ഞാന്‍ കൂടെ അംഗമായ സ്നേഹ സാന്ത്വനം എന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സുഹൃത്തുക്കള്‍ അവരുടെ കൂട്ടായ ശ്രമം കൊണ്ട് സ്വരൂപിച്ച 20000 രൂപ ഇന്ന് കൊണ്ട് പോയി കൊടുത്തു. പാലക്കാട്‌ തണ്ണീര്‍ പന്തലില്‍ ഉള്ള നിര്‍മ്മല ചേച്ചിയുടെ തറവാട്ടു വീട്ടിലാണ് അവരിപ്പോള്‍. എന്തായാലും എന്നെ പോലെ ചിന്തിക്കുന്ന കുറച്ചു നല്ല മനസുകള്‍ എന്റെ കൂടെ ഉണ്ട് എന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. സൌഹൃദവും, സന്തോഷവും എല്ലാം ഉള്ളതിന്റെ കൂടെ അല്‍പ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടെ ചെയ്യുന്നു എന്നതിനാല്‍ ആ സൈറ്റിന്റെ ഭാരവാഹികള്‍ക്കും ഈ കുടുംബത്തിനെ സഹായിക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല...  നല്ല കാര്യങ്ങള്‍ ആണ്  മാതൃകയാക്കേണ്ടത്. മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇത്തരം കാര്യങ്ങളില്‍ കൂടി ശ്രദ്ധിച്ചെങ്കില്‍  നന്നായിരുന്നു.



Wednesday, April 13, 2011

നീലിമയുടെ വിഷുക്കണി..

    കണ്ണുകള്‍ ഇറുക്കിയടച്ചു തുടരെത്തുടരെ വെട്ടി വിറച്ചു കൊണ്ടിരുന്നു നീലിമ. കഴുത്തിലെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകി അവള്‍ ശ്വാസമെടുക്കാന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന പൊതിക്കെട്ടു ബെഡ്ഡിലേക്കിട്ടു  അവളെ കോരിയെടുത്ത് നന്ദന്‍ കോണിപ്പടികള്‍ ഓടിയിറങ്ങി. 

"എന്തു പറ്റി മോനെ..? " ദാക്ഷായണി അമ്മയുടെ ചോദ്യത്തിനു മറുപടി പറയാതെ നന്ദന്‍ നീലിമയെ കാറില്‍ കയറ്റി ഓടിച്ചു പോയി. വെല്‍ കെയര്‍ ഹോസ്പിറ്റലിലെ വാര്‍ഡില്‍ ഇളം നീല വിരിപ്പിട്ട ബെഡ്ഡില്‍ നീലിമ വാടിയ താമരത്തണ്ട് പോലെ വിളര്‍ത്തു വാടി കിടന്നു. 

  "എന്തു പറ്റി നന്ദാ..എങ്ങോട്ടാ നീ പോയത് ഒന്നും പറയാതെ..?" ഫോണിന്റെ അങ്ങേ തലക്കല്‍ ദാക്ഷായണിഅമ്മ കരയുകയായിരുന്നു. "ഒന്നുമില്ല നീലിമയ്ക്ക് ഒരു തലകറക്കം പോലെ..ഞങ്ങള്‍ ഹോസ്പിറ്റലില്‍ ഉണ്ട് ഉടനെ വരാം.." നന്ദന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ഡോക്ടറുടെ കാബിനിലേക്ക്‌ കയറിച്ചെന്നു. ഡ്യൂട്ടി ഡോക്ടര്‍ വിശ്വനാഥന്‍ നന്ദന്റെ അടുത്ത സുഹൃത്ത്‌ കൂടി ആണ്. 

"ഇരിക്ക് നന്ദന്‍..  നീലിമക്ക് ഇതാദ്യമാണോ ഇങ്ങനെ ഒരു മാറ്റം..? മുപേ എപ്പോഴെങ്കിലും ഇങ്ങനെ എന്തെങ്കിലും...?" 
"ഹേയ്... ഇല്ല ഡോക്ടര്‍.. ആദ്യമായിട്ടാ അവള്‍ വല്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടി... അപസ്മാരം ബാധിച്ചവളെ പോലെ..."

"നന്ദന്‍.. നീലിമയ്ക്ക് അപസ്മാരത്തിന്റെ ഒരു ലക്ഷണങ്ങളും ഇല്ല.. ഇത് മറ്റെന്തോ ആണ്... നിങ്ങള്‍ തമ്മില്‍ വഴക്കോ മറ്റോ ഉണ്ടായോ...? ഐ മീന്‍ ചെറിയ സൌന്ദര്യപ്പിണക്കങ്ങള്‍   എന്തെങ്കിലും.... "

"ഇല്ല ഡോക്ടര്‍... വിവാഹം കഴിഞ്ഞു ആറുമാസം കഴിയുന്നെ ഉള്ളൂ.. ആദ്യത്തെ വിഷുവാണ് ഞങ്ങള്‍  അതിന്റെ ഒരുക്കങ്ങളില്‍ ആയിരുന്നു... അവള്‍ സന്തോഷവതിയും ആയിരുന്നു.. "

"പിന്നെ ഇപ്പോള്‍...." ഡോക്ടര്‍ ചിന്താധീനനായി.. " നീലിമക്ക് ചെറിയ ഒരു ഷോക്ക്‌ കൊണ്ടുണ്ടായ മെന്റല്‍ ടെന്‍ഷന്‍ മാത്രമേ ഉള്ളൂ...ആ ഒരു കാര്യം ചെയ്യാം നന്ദന്‍ ഡോക്ടര്‍ മാധവനെ ഒന്ന് കാണിച്ചേക്കൂ "

"ശെരി ഡോക്ടര്‍...." നന്ദന്‍ എണീറ്റു. നീലിമ ആലസ്യം വിട്ട് ഉണര്‍ന്നിരുന്നു. നന്ദന്‍ ചെല്ലുമ്പോള്‍ അവള്‍ ജനല്‍ കമ്പിയില്‍ പിടിച്ചു  വെളിയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു.അവന്‍ കടന്നു ചെല്ലുന്നത് കണ്ടിട്ടാവും അവള്‍ അവന്റെ അടുത്തേക്ക് വന്നു..
"ഇപ്പൊ എങ്ങനെ ഉണ്ട്...?" അവന്‍ അവളുടെ നെറ്റിയില്‍ കൈ വച്ച് നോക്കി..."ഏയ്‌ പനിയൊന്നും  ഇല്ല. ടെന്‍ഷന്‍ കയറിയിട്ടാണെന്നാ  ഡോക്ടര്‍ പറഞ്ഞെ.. എന്താടോ എന്തു പറ്റി..?" 

നന്ദന്‍ പറയുന്നതൊക്കെ അവിശ്വസനീയമായ എന്തോ കേള്‍ക്കുന്ന പോലെ അവള്‍ കേട്ട് നിന്നു... "എന്താ നന്ദേട്ടാ, എനിക്കെന്താ പറ്റിയത്..? "

"ആഹാ...അപ്പോള്‍ തനിക്കൊന്നും ഓര്‍മ്മയില്ലേ..? " നന്ദന്‍ പാതി കളിയായിട്ട് എന്ന പോലെ പറഞ്ഞു. "എന്തൊക്കെയാ കാണിച്ചു കൂട്ടിയെ...വെറുതെ ആളെ പേടിപ്പിച്ചു..." 

നീലിമയുടെ മുഖം വാടി. 

"ഞാന്‍ ചുമ്മാ പറഞ്ഞതാ...താനൊന്നു ചിരിക്കടോ... നാളെ നല്ലൊരു ദിവസായിട്ട് താന്‍ ഇങ്ങനെ മൂഡ്‌ ഓഫ്‌ ആയാലോ..?"നന്ദന്‍ മെല്ലെ അവളുടെ കവിളില്‍ തലോടി. ഒരു മണിക്കൂര്‍ കൊണ്ട് അവള്‍ ഒരുപാട് പരിക്ഷീണയായ പോലെ തോന്നി അവന്.

മാധവന്‍ ഡോക്ടറെ വെയ്റ്റ് ചെയ്യുമ്പോള്‍ നന്ദന്‍ എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പലതും ചോദിച്ചു കൊണ്ടിരുന്ന നീലിമയ്ക്ക് മൂളലുകളില്‍ ഉത്തരം ഒതുക്കി അവന്‍ തന്റെ ടോക്കണ്‍ നമ്പര്‍ കാത്തു നിന്നു. ടോക്കണ്‍ നമ്പര്‍ 24 നീലിമ നന്ദന്‍. പ്രസന്നമായ മുഖത്തോടു കൂടി നീലിമ കാബിനകത്തേക്ക്  കയറി പുറകെ ചിന്താധീനവും, ആശങ്കാകുലവും ആയ മുഖത്തോടെ നന്ദനും... 

"എന്താ നന്ദന്‍ താന്‍ ഈ നീലിമയെ ടെന്‍ഷന്‍ ആക്കുന്നുണ്ടോ..?" തമാശയിലാണ് ഡോക്ടര്‍ തുടങ്ങിയത്. അന്തരീക്ഷത്തിനു ഒരല്പം അയവ് വരട്ടെ എന്ന് കരുതിക്കാണും. പക്ഷെ നന്ദന്‍ യാതൊരു ഭാവമാറ്റവും ഇല്ലാതെ ഇരുന്നു.അയാളുടെ മനസ്സ് വളരെ കലുഷമാണെന്ന് മുഖം വിളിച്ചു പറയുന്നുണ്ടാരുന്നു 

"എന്താടോ ടെന്‍ഷന്‍ തനിക്കാണെന്ന് തോന്നുന്നല്ലോ കണ്ടിട്ട് ...? താന്‍ ഒന്ന് പുറത്തിരിക്ക് ഞാന്‍ വിളിക്കാം." ഒന്നും പറയാതെ നന്ദന്‍ വെളിയിലേക്ക് ഇറങ്ങി നിന്നു...

"ഹും കണ്ടില്ലേ... ഒരു അസുഖക്കാരി പെണ്ണിനെയാ തലേല്‍ വെച്ച് തന്നിരിക്കുന്നത്. സ്ത്രീധനം ചോദിക്കാഞ്ഞിട്ടും 101 പവന്‍ പൊന്നിട്ടു കൊണ്ട് ആ ഭൂലോക രംഭ വന്നു കേറിയപ്പോഴേ ഇതെനിക്ക് തോന്നിയതാ.." ദാക്ഷായണി അമ്മയുടെ വാത്സല്യം എത്ര പെട്ടെന്നാണ് താപ കോപങ്ങളിലേക്ക് വഴി മാറിയത്. നന്ദന്‍ മൌനമായി തലകുനിച്ചിരുന്നു. 

"വരൂ ഡോക്ടര്‍ വിളിക്കുന്നു.."  നഴ്സ് വന്നു പറഞ്ഞപ്പോഴാണ് നന്ദന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്... കാബിനകത്തെക്ക് കയറുമ്പോള്‍ അവന്റെ കൈകാലുകള്‍ തളരുകയായിരുന്നു. 

നീലിമ ഒന്ന് പുറത്തിരിക്കു ഞാന്‍ നന്ദനോട് ഒന്ന് ചോദിക്കട്ടെ...ഡോക്ടര്‍ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.
"നന്ദന്‍..ഞാന്‍ നീലിമയുമായി സംസാരിച്ചു അവള്‍ക്കു യാതൊരു തരത്തിലുള്ള മാനസിക വിഷമങ്ങളും ഇല്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ ഇന്നലെ വൈകുന്നേരം  എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം എന്നാലെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയു.." 

"ഇന്നലെ ഞങ്ങള്‍ എല്ലാവരും വിഷുക്കണി ഒരുക്കാനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. നീലിമയുടെ വീട്ടില്‍ വര്‍ഷങ്ങളായി കണി ഒരുക്കല്‍ എന്ന ശീലം ഇല്ലായിരുന്നു അത് കൊണ്ട് അവള്‍ക്കു എല്ലാം പുതുമയായിരുന്നു.നല്ല സന്തോഷത്തില്‍ എല്ലാ കാര്യങ്ങളിലും അവള്‍ ഓടി നടന്നു. എല്ലാം ഒരുക്കിയപ്പോഴാണ് കൊന്നപ്പൂ വാങ്ങിയില്ലല്ലോ എന്നോര്‍ത്തത്. അത് മാത്രമായിട്ടു കുറയ്ക്കണ്ടാ   എന്ന് കരുതി. ഞാന്‍ മാര്‍കെറ്റിലേക്ക് പോയി.കൂട്ടുകാരുമായി സംസാരിച്ചൊക്കെ വന്നപ്പോഴേക്കും അമ്മ കിടന്നിരുന്നു.കണി ഒരുക്കിയതിന്റെ കൂടെ വച്ചേക്കു എന്ന് പറഞ്ഞു കൊന്നപ്പൂ നീലിമയുടെ കയ്യില്‍ കൊടുത്തതെ ഉള്ളൂ..പാക്കെറ്റ് തുറന്നതും അവള്‍ വെട്ടി വിറച്ചു വീഴുകയായിരുന്നു.."   നന്ദന്‍ പറഞ്ഞു നിര്‍ത്തി... 

"ഓക്കേ നീലിമയെ വിളിക്കു..." നീലിമ വന്നു ചോദ്യ ഭാവത്തില്‍ ഡോക്ടറെ നോക്കി... 
"നീലിമ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങള്‍ കൂടി ചോദിക്കാന്‍ ഉണ്ട്.... വരൂ.. "

ശീതീകരിച്ച മുറിക്കുള്ളിലും നന്ദന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഹിപ്നോടിക് നിദ്രയില്‍ കിടക്കുന്ന നീലിമയുടെ ചാരെ ഡോക്ടറും നന്ദനും മാത്രം.. 

"നീലിമാ... തനിക്കു കേള്‍ക്കാമോ ഞാന്‍ പറയുന്നത്...?"
"കേള്‍ക്കാം.." പതിഞ്ഞ ശബ്ദത്തില്‍ നീലിമ പ്രതികരിച്ചു തുടങ്ങി.. 

"നീലിമ നമ്മള്‍ ഇപ്പോള്‍ നീലിമയുടെ തറവാട്ടു വീട്ടിലാണ് നീലിമ കോളേജില്‍ പോകുന്നു... പറയു  നീലിമയുടെ ദിവസങ്ങളെ കുറിച്ച് പറയു... "
ഒരു കൌമാരക്കാരിയുടെ പ്രസരിപ്പോടെ തന്റെ ദിനങ്ങളെ അവള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. 

"നീലിമ ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു...പറയു വിഷുവിനു എന്തൊക്കെയായിരുന്നു നീലിമയുടെ വീട്ടില്‍ ഉണ്ടായിരുന്നത്..?" 
സ്കൂളിലെ നുറുങ്ങു തമാശകള്‍ അല്ലാതെ വിഷു എന്നല്ല ഒരു ആഘോഷവും അവരുടെ വീട്ടില്‍ ആഘോഷിച്ചിരുന്നില്ല എന്ന അറിവ് ഡോക്ടറേയും, നന്ദനെയും അമ്പരപ്പിച്ചു... 

"നീലിമയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പുഷ്പം ഏതാണ്..." 

"വൈറ്റ് റോസ്.. " അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോക്ടര്‍ ഒരു പിടി കൊന്നപ്പൂക്കള്‍ കയ്യില്‍ വാരി എടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... 

"നോക്കൂ നീലിമാ ഈ കൊന്നപ്പൂവുകള്‍ നിനക്ക് ഇഷ്ട്ടമല്ലേ..? ഭഗവാന്‍ കൃഷ്ണന്റെ പൊന്നരഞ്ഞാണം ആണത്രേ കൊന്നപ്പൂവായി പരിണമിച്ചത്‌... " പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പേ അവള്‍ വല്ലാതെ വെട്ടി വിറക്കാന്‍ തുടങ്ങി...മുഖം ഒരു വശത്തേക്ക് കോടി...ഒരു അപസ്മാര രോഗിയെ പോലെ കൈകാലിട്ടടിച്ചു... ശ്വാസം കഴിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നെന്നു തോന്നിച്ചു അവളുടെ ചേഷ്ടകള്‍...

അവളെ റിലാക്സ് ചെയ്യിച്ച ശേഷം ഡോക്ടര്‍ നന്ദനോടായി പറഞ്ഞു.  
"നന്ദന്‍ എനിക്ക് നീലിമയുടെ മാതാപിതാക്കളെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നുണ്ട്... "

കാബിനില്‍ നിന്നും പുറത്തിറങ്ങിയ നന്ദന്‍ നേരെ തലയുയര്‍ത്തി  നോക്കിയത് രാഘവന്‍ തമ്പിയുടെ മുഖത്തേക്കാണ്. ദാക്ഷായണി അമ്മയുടെ കുത്ത് വാക്കുകളാല്‍ പൊള്ളി നില്‍ക്കുകയായിരുന്നു രാഘവന്‍ തമ്പി എന്ന നീലിമയുടെ അച്ഛന്‍. 
"മോനെ നന്ദാ...എന്താ എന്റെ മോള്‍ക്ക്‌...?" അയാളുടെ ശബ്ദം ഇടറിയിരുന്നു... 
അയാളുടെ മുഖത്ത് നോക്കാതെ നന്ദന്‍ പറഞ്ഞു "ഡോക്ടര്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട്....ചെന്നോളൂ " 

" നന്ദനും വരൂ... " ഡോക്ടര്‍ ഇരുവരെയും അകത്തേക്ക് വിളിപ്പിച്ചു.. 
"നീലിമയ്ക്ക് മുന്‍പേ എപ്പോഴെങ്കിലും എന്തെങ്കിലും മാനസിക അസ്വാസ്ഥ്യം ഉണ്ടായതായി ഓര്‍മ്മയുണ്ടോ..?" 
കേട്ടതും രാഘവന്‍ തമ്പി വിതുമ്പിപ്പോയി. "ഇല്ല ഡോക്ടര്‍ എന്റെ മോള്‍ക്ക്‌ ഒരു അസുഖവും ഇല്ല.. "

"ഓക്കേ ഓക്കേ  വിഷമിക്കാതെ ഇരിക്കു... നിങ്ങള്‍ ഒരു ആഘോഷങ്ങളും ആഘോഷിക്കാറില്ല എന്ന് നീലിമയില്‍ നിന്നും ഞാന്‍ അറിഞ്ഞു. അത് എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം..." 

ഒരു അമര്‍ത്തിയ തേങ്ങല്‍ ആയിരുന്നു അതിനുള്ള മറുപടി. 
                                *                    *                     *
  രാഘവന്‍ തമ്പിക്ക് രണ്ടു കുട്ടികള്‍ ആയിരുന്നു.അതും ഇരട്ടകള്‍. ആദ്യ പ്രസവത്തില്‍ തന്നെ  ആശിച്ച പോലെ ഒരാണ്‍ കുഞ്ഞിനേയും , പെണ്‍ കുഞ്ഞിനേയും  ദൈവം കയ്യിലേക്ക് വെച്ചുകൊടുത്തു . സ്വര്‍ഗതുല്യമായ നാളുകള്‍. എപ്പോഴും ഇരു ശരീരവും ഒരു മനസുമായി ഓടിക്കളിക്കുന്ന കുരുന്നുകള്‍. മിനിട്ടുകളുടെ ഇളപ്പം നീലിമയ്ക്കായിരുന്നു. അത് കൊണ്ട് തന്നെ ഏട്ടന്‍  ചമഞ്ഞു അനിയത്തിയുടെ എന്തു ആശയും നിറവേറ്റാന്‍ നീരജ് സദാ സന്നദ്ധനും ആയിരുന്നു. ഇത് പോലെ ഒരു വിഷുക്കാലം. കുട്ടികളെ രണ്ടു പേരെയും ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തിയ വര്‍ഷം.വേനലവധിക്ക് പൊന്‍ തിളക്കം പോലെ വിഷു വന്നെത്തി. 

ഓട്ടടയുടെ മധുരം ഓര്‍മ്മിച്ചും, കൈനീട്ടത്തിനെ കുറിച്ചോര്‍ത്തും തലേന്ന് തന്നെ കുട്ടികളുടെ ആഘോഷം തുടങ്ങിയിരുന്നു.വൈകുന്നേരം അയല്‍വീട്ടിലെ കുട്ടികളുടെ കൂടെ കൊന്നപ്പൂ പറിക്കാന്‍ അവര്‍ പോകും എന്ന് കരുതിയില്ല. ശ്രദ്ധിച്ചില്ല എന്ന് വേണം പറയാന്‍. അനങ്ങന്‍ മലയുടെ താഴ്വാരത്ത് നിന്നും കുറച്ചു മേലെയായി നിറയെ കൊന്നകള്‍ പൂത്തു നില്‍ക്കുന്നുണ്ട്. കുട്ടികളെവിടെ എന്ന് അന്വേഷിച്ചു തുടങ്ങുമ്പോഴാണ് ശങ്കരന്റെ മകന്‍ ഓടിക്കിതച്ച്‌ വന്നത് .

 "നീരജിന്റെ അമ്മേ.. നീരജ് പൂ പറിക്കുമ്പോള്‍ കാലു തെന്നി താഴെ വീണു ഓടിവായോ... "പറഞ്ഞതും അവന്‍ തിരിച്ചോടിക്കഴിഞ്ഞിരുന്നു. ഓടിക്കിതച്ചെത്തിയപ്പോള്‍  വീണു കിടക്കുന്ന സ്വര്‍ണ വര്‍ണമുള്ള പുഷ്പങ്ങള്‍ക്ക് മേലെ ഒരു ചുവന്ന ചിത്ര ശലഭം പോലെ നീരജ് രക്തത്തില്‍ കുളിച്ചു കിടക്കുന്നു... അടുത്ത് തന്നെ നീലിമ ബോധരഹിതയായി വീണു കിടക്കുന്നു.. 

"നീരജിന്റെ അമ്മേ.., ഈ നീലിമ ഈ മരത്തിലെ പൂ തന്നെ വേണം എന്ന് വാശി പിടിച്ചപ്പോഴാ നീരജ് മരത്തില്‍ കയറിയേ.. ഞങ്ങള്‍ പറഞ്ഞിട്ടും കേള്‍ക്കാതെ അവന്‍ കയറുകയായിരുന്നു. ചെറിയ ചില്ലകളില്‍ ഏതിലോ ചവിട്ടിയപ്പോള്‍ അത് അടര്‍ന്നു പോയി... " മുഴുവനും കേള്‍ക്കാന്‍ ആയില്ല രാഘവന്‍ തമ്പിക്കും, ഭാര്യക്കും.നീരജ് അപ്പോഴും ഒരു പിടി കൊന്നപ്പൂക്കള്‍ വലം കയ്യില്‍ ഇറുക്കിപ്പിടിച്ചിരുന്നു.  ആ കുഞ്ഞി കൈകള്‍ വിടുവിച്ചു  ആ കൊന്നപ്പൂക്കള്‍ എടുത്തു മാറ്റുമ്പോള്‍ രാഘവന്‍ തമ്പിയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിനു രക്തത്തിന്റെ കട്ടിയുണ്ടായിരുന്നു. 

അന്നേക്കു മൂന്നാം നാളിലാണ് നീലിമ ആ നീണ്ട ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.ഒന്നും അവളെ അറിയിച്ചില്ല. പക്ഷെ കൂടെക്കൂടെ അവന്‍ ഏട്ടനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. പിന്നെ പിന്നെ അവള്‍ മറന്നു എല്ലാം.  

"അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത് ..." ഡോക്ടര്‍ ശബ്ദമുയര്‍ത്തി.  "പിന്നീടങ്ങോട്ട് നിങ്ങള്‍ ആഘോഷങ്ങള്‍ക്ക് അവധി കൊടുത്തപ്പോള്‍ നീലിമയില്‍ അന്നത്തെ സംഭവത്തിന്റെ ഓര്‍മ്മകള്‍  ഉറങ്ങി കിടക്കുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു ശേഷം നീരജിന്റെ മരണത്തിന്റെ ഓര്‍മ്മ അവളിലേക്ക്‌ മടക്കി കൊണ്ടുവരികയായിരുന്നു ആ കൊന്നപ്പൂ.. ബോധരഹിതയായി അവള്‍ കഴിച്ചു കൂട്ടിയ മൂന്നു നാളുകളിലെ അതെ മനോനിലയിലൂടെയാണ് അവള്‍ കടന്നു പോയത്.. ഇപ്പോള്‍ അവള്‍ നോര്‍മലാണ് പഴയ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഒന്നും അവളുടെ കണ്മുന്നില്‍ വരാത്തിടത്തോളം കാലം അവള്‍ അങ്ങനെ തന്നെ ഇരിക്കും..."ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. 

"നന്ദാ എന്റെ മോള് പാവമാ.. അവള്‍ക്കു ഒന്നുമില്ല...ഒന്നും ഞങ്ങള്‍ അറിഞ്ഞിട്ടു മറച്ചു വെച്ചതും അല്ല...നീ അവളെ പഴിക്കരുത്.." കരഞ്ഞു പോയ രാഘവന്‍ തമ്പിയുടെ കൈകളില്‍ മുറുകെ പിടിക്കുമ്പോള്‍ നന്ദന്റെ കണ്ണുകള്‍ നിറഞ്ഞു തൂവി തുടങ്ങിയിരുന്നു.നീലിമയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഹോസ്പിറ്റലില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍  നന്ദന്‍ തന്റെ വിഷുക്കാലത്തില്‍ നിന്നും കൊന്നപ്പൂക്കളെ ഇതളുകള്‍ ഒന്നൊഴിയാതെ തല്ലി കൊഴിക്കുകയായിരുന്നു.. 

കൊന്നപ്പൂക്കള്‍ ചിരിക്കാത്ത വിഷുക്കണി  ഓരോ വര്‍ഷത്തിലും നീലിമയ്ക്കായി ഒരുക്കുമ്പോള്‍ നന്ദന്‍ മനസ്സില്‍ ഒരു വിങ്ങലായി കൊഴിഞ്ഞു പോയ ആ കൊന്നപ്പൂവിനെ ചേര്‍ത്തുവച്ചു...അതിനെ നീരജ് എന്ന പേര് വിളിച്ചു കൊണ്ട്... 

Thursday, April 7, 2011

ഊളാമ്പാറയിലേക്കുള്ള വഴി...


          എല്ലാവരും ഒരു യാത്രയില്‍ ആയിരുന്നു. പരസ്പരം കളി പറഞ്ഞും, ചിരിച്ചും, ചെറുതായി കലഹിച്ചും, പൊട്ടിച്ചിരിച്ചും ഉള്ള ഒരു യാത്രയില്‍.. പലരുടെയും കയ്യില്‍ പലവര്‍ണ്ണ കൂടകള്‍..ചിലരുടേത് സാമാന്യം വലുതായിരുന്നു...  മറ്റു ചിലതാകട്ടെ കൊച്ചു ചെപ്പുകള്‍ പോലെ ചെറുതും...ഓരോരുത്തര്‍ ഓരോ ഇടവേളകളിലായി കൂടകള്‍ തുറന്നു പല വര്‍ണ്ണത്തിലുള്ള പഴങ്ങള്‍... പല വലുപ്പത്തില്‍...പല നിറത്തില്‍... പല രുചിയില്‍...അങ്ങനെ അങ്ങനെ ..


       നുകരുന്നവരെ ചിരിപ്പിക്കുന്ന പഴങ്ങള്‍ മാത്രം കൂട തുറന്നു എടുത്തു വച്ച് കൊണ്ടിരുന്നു ചിലര്‍. അത് രസിച്ചവര്‍ പഴങ്ങള്‍ക്ക് പകരമായി കുറെ മുത്തുകള്‍ സമ്മാനിച്ചു. അതും പല നിറത്തിലും, വലിപ്പത്തിലും ഉള്ള മുത്തുകള്‍. പലരെയും കരയിപ്പിക്കുന്ന പഴങ്ങള്‍ മറ്റു ചിലര്‍ എടുത്തു വിതറി. അവര്‍ക്കും കിട്ടി പല വര്‍ണ്ണത്തിലുള്ള മുത്തുകള്‍. മറ്റു ചിലര്‍ ചിന്തിപ്പിക്കുന്ന പഴങ്ങള്‍ മറ്റുള്ളവര്‍ക്ക് വിരുന്നാക്കി. രുചിച്ചും, ചിന്തിച്ചും ബോധമണ്ഡലങ്ങളില്‍ പുതിയ വെളിച്ചം നിറച്ച ആസ്വാദകര്‍  അവര്‍ക്കും സമ്മാനിച്ചു മഴവില്ലു പാകിയ മുത്തുകള്‍.
   
       മറ്റു ചിലര്‍ തുടക്കക്കാരായിരുന്നു ആദ്യമായി കയ്യില്‍ കരുതിയ കൂടകളില്‍ എന്താണെന്ന് അവര്‍ക്ക് പോലും നല്ല നിശ്ചയം ഇല്ലായിരുന്നു. എങ്കിലും അവരും പഴങ്ങള്‍ കയ്യില്‍ കിട്ടുന്നത് എടുത്തു വിളമ്പി. ചിലതൊക്കെ വക്കു പൊട്ടിയിരുന്നു മറ്റു ചിലത് പാകമായിരുന്നില്ല. രുചിച്ചവര്‍ സ്നേഹത്തോടെ തന്നെ തങ്ങളുടെ കയ്യില്‍ നിന്നും വെള്ളി വെളിച്ചം വിതറുന്ന മുത്തുകള്‍ അവര്‍ക്ക് സമ്മാനിച്ചു. ആ വെളിച്ചത്തില്‍ ഇരുന്നു പഴങ്ങളില്‍  നല്ലതും ചീത്തയും വേര്‍തിരിക്കാനും, പാകമാവാത്തവയെ തിരഞ്ഞെടുത്തു പാകപ്പെടുത്താനും അവര്‍ ഉപദേശിച്ചു. ചിലര്‍ ആ വെള്ളി വെളിച്ചം പാകുന്ന മുത്ത്‌ ഹൃദയത്തിലെടുത്തു വച്ച് ആ വെളിച്ചത്തില്‍ പഴങ്ങളെ വേര്‍തിരിച്ചു, പാകമാവത്തവയെ മാറ്റി വച്ചു... പിന്നെയും പഴങ്ങള്‍ക്ക് മാധുര്യം കൂട്ടുവാന്‍ അവര്‍ വഴികള്‍ ആലോചിച്ചു...
    
           ഒരാള്‍ മാത്രം ആ കൂട്ടത്തില്‍ നിന്നും മാറി നടന്നു.. തന്റെ കയ്യിലേക്ക് കൂടെയുള്ളവര്‍ വച്ചു തന്ന വെള്ളി വെളിച്ചം പാകുന്ന മുത്തുകള്‍ അയാള്‍ ചെളിയില്‍ പുതച്ച് അവര്‍ക്ക് നേരെ തന്നെ  തിരിച്ചെറിഞ്ഞു. വ്യത്യസ്ഥനാവാന്‍ വേണ്ടി അയാള്‍ വഴി തെറ്റി നടന്നു. അയ്യോ അങ്ങോട്ട്‌ പോകല്ലേ അത് ഊളാമ്പാറയിലേക്കുള്ള വഴിയാ.. കൂടെ ഉള്ളവര്‍ വിളിച്ചു പറഞ്ഞത് കേള്‍ക്കാതെ അയാള്‍ കാലുകള്‍ വലിച്ചു വച്ചു നടന്നു. പോകുന്ന വഴിക്കൊക്കെ പാകമാവാത്ത പഴങ്ങള്‍ വാരി വിതറിക്കൊണ്ട് തന്റെ നേരെ വരുന്ന സ്നേഹത്തിന്റെ വെള്ളി മുത്തുകളെ അലക്ഷ്യമായി  ചവിട്ടി ഞെരിച്ചു കൊണ്ട്...

Thursday, March 31, 2011

വിജയി...

     
                 "സമയം ഒത്തിരിയായി. ഒടുവിലത്തെ ട്രെയിനും ചൂളം വിളിച്ചു അകന്നു പോകുന്നത് ആദിത്യന്‍ കേട്ടു.  ഇപ്പോള്‍ വീട്ടില്‍ അമ്മ ഉറങ്ങിക്കാണും. അനുജത്തി പഠിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് തലപൂഴ്ത്തി ഉറക്കം തുടങ്ങിക്കാണും. മുറ്റത്ത്‌ അച്ഛന്റെ അസ്ഥിതറയോടു ചേര്‍ന്ന് നില്‍ക്കുന്ന നന്ത്യാര്‍വട്ടം വെളുത്ത പൂക്കള്‍ വിതിര്‍ത്തു കൊണ്ട് മഞ്ഞിന്റെ തണുപ്പില്‍ പല്ല് കൂട്ടിയിറുമ്മി നില്‍പ്പുണ്ടാകും.. ഓര്‍ത്തപ്പോള്‍ ആദിയുടെ കണ്ണ് നിറഞ്ഞു. ആ നന്ത്യാര്‍ വട്ടം തന്റെ ചെറുപ്പത്തിലെ ഉണ്ട് അങ്ങനെ ഒരു മരം പോലെ പടര്‍ന്ന് നിറയെ പൂത്തുലഞ്ഞ്.. നന്ദൂട്ടിയുടെ കൂടെ മണ്ണപ്പം ചുട്ടു കളിച്ചിരുന്നതും അവിടെയായിരുന്നു.. തന്നെക്കാള്‍  അഞ്ചു വയസ്സിനു ഇളപ്പമുള്ള തന്റെ കുഞ്ഞനുജത്തി.അവള്‍ക്കു അഞ്ചു വയസ്സുള്ളപ്പോള്‍ തളര്‍ന്നു വീണ അച്ഛന്‍. കരിങ്കല്‍ ക്വാറിയില്‍ ചുമടെടുത്ത് അച്ഛന് താങ്ങായി നിന്ന് അമ്മ ആദിയെയും നന്ദൂട്ടിയെയും ഊട്ടി... രാത്രികാലങ്ങളില്‍ കഫത്തിന്റെ അസ്കിത കൊണ്ട് ചുമച്ചു ശ്വാസം മുട്ടി വില്ല് പോലെ വളഞ്ഞു പോകുന്ന അമ്മ എപ്പോഴും ഉറക്കമിളച്ചു അച്ഛന്റെ കാല്‍ച്ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആദിയുടെ പതിനഞ്ചാം വയസ്സില്‍ അച്ഛന്റെ പട്ടടയ്ക്കു തീ കൊളുത്തുമ്പോള്‍ ജീവിതം ഒരു ചോദ്യ ചിഹ്നം പോലെ മുന്നില്‍ തൂങ്ങിയാടി... "
                         ഉറക്കം വന്നപ്പോള്‍ അവന്‍ വായിച്ചിരുന്ന നോവല്‍ മടക്കി വച്ച് എണീറ്റു. ജനല്‍ പാളികള്‍ തുറന്നിട്ടു.. കാറ്റ്  അവന്റെ കവിളുകളില്‍ ഉരസി മുറിയിലേക്കിറങ്ങി എന്തൊരു ചുളു ചുളുപ്പന്‍ കാറ്റ്. മലയെ ചുറ്റി വരുന്ന കാറ്റ് കാട്ടു ചെമ്പകത്തിന്റെ ഗന്ധം കൊണ്ട് അവനെ പുണര്‍ന്നു.. വല്ലാത്ത ഗന്ധം തന്നെ.. ഉറക്കം വരുന്നും ഇല്ല. അവന്‍ പതിയെ വാതില്‍ തുറന്നു പുറത്തിറങ്ങി.. റെയില്‍ പാളത്തിലൂടെ മെല്ലെ നടന്നു.. കാറ്റ് മുഖത്ത് വീശിയടിച്ചു കൊണ്ടിരുന്നു മനസ്സും ശരീരവും ഒരുപോലെ തണുത്തു.... ഇനി ഒന്ന് ഉറങ്ങാം..
തിരിച്ചു നടക്കുമ്പോള്‍ അറിയാതെയാണ് കണ്ണുകള്‍ അങ്ങോട്ട്‌ പാറി വീണത്‌. അല്ല അവള്‍ അവന്റെ  ദൃഷ്ട്ടിയെ കവര്‍ന്നെടുക്കുകയായിരുന്നു.. അര്‍ദ്ധ നഗ്ന മേനിയില്‍ നിന്നും അഴിഞ്ഞു വീഴാന്‍ പാകത്തില്‍ ഉടുപുടവ... കസവ് കരയുള്ള പുടവ തോള്‍വശം ഒട്ടിക്കിടക്കുന്നു.... അഴിഞ്ഞുലഞ്ഞ  മുടി പുറം  നിറഞ്ഞു കവിഞ്ഞു താഴെക്കൂര്‍ന്നു കിടക്കുന്നു.. വല്ലാതെ ചുവന്നു തുടുത്ത അധരങ്ങള്‍... പാതിയടഞ്ഞ കരിങ്കൂവള  നയനങ്ങള്‍.. നീണ്ട നാസിക.. നെറ്റിതടത്തില്‍ പതിഞ്ഞു കാണുന്ന കുങ്കുമപ്പൊട്ട്. താമരയിതളുകളെ തോല്‍പ്പിക്കുന്ന വെളുത്തു തുടുത്ത പാദങ്ങള്‍... അവന്‍ ഉമിനീരിറക്കി... നാലുപാടും മിഴികള്‍ പായിച്ചു...പുറകിലോട്ടു ചാരി അര്‍ദ്ധ സുഷുപ്തിയില്‍ എന്ന പോലെ ഉള്ള അവളുടെ ഇരിപ്പില്‍ അവനൊരു രസം തോന്നി. അധിക സമയം അങ്ങനെ നോക്കി നില്‍ക്കുന്നത് അപകടം ആണെന്ന് അവനു തോന്നി. ആരെങ്കിലും കണ്ടാല്‍.... പിന്നെ അവന്‍ ഒന്നും ചിന്തിച്ചില്ല. അവളെ മാറോട് ചേര്‍ത്ത് പിടിച്ച് അല്പം പരിഭ്രാന്തിയില്‍ തന്നെ മുറിയിലേക്ക്  നടന്നു. നടക്കുകയല്ല ഒരര്‍ത്ഥത്തില്‍ അവന്‍ ഓടുകയായിരുന്നു.കാറ്റു തണുപ്പിച്ച അവന്റെ ശരീരം വിയര്‍പ്പു ചാലുകളാല്‍ കുതിര്‍ന്നു. ശ്വാസഗതി ഉച്ചത്തിലായിക്കൊണ്ടിരുന്നു. റൂമില്‍ എത്തിയപ്പോഴേക്കും അവന്‍ അണച്ചു. മുറിയുടെ വാതില്‍ പെട്ടെന്ന് തന്നെ അടച്ചു സാക്ഷാ നീക്കി അവന്‍ അവളെ കട്ടിലിലേക്ക് കിടത്തി... അവള്‍ അപ്പോഴും ഏതോ സ്വപ്നത്തിലെന്ന വണ്ണം ഇരുന്നു...

നേരം കുറെ ആയി...ഒരു സാധനം വച്ചാല്‍ വച്ചിടത്ത് കാണില്ല... അവന്‍ ആ മുറി മുഴുവന്‍ അരിച്ചു പെറുക്കി കട്ടില്‍ കാലിനോട് ചേര്‍ന്ന് കിടന്നിരുന്ന ഹാമര്‍ അവന്‍ എടുത്തു. പണ്ട് താമസിച്ചിരുന്നവന്‍ ഉപേക്ഷിച്ചു പോയതാണ് ഇപ്പോള്‍ അത് കൊണ്ടൊരു ഉപകാരം ആയി. അവന്‍ ഉള്ളില്‍ ചിരിച്ചു.. അവനു മനസാലെ നന്ദി പറഞ്ഞു. ജനല്‍ പടിയില്‍ രണ്ടു മൂന്നു ആണികള്‍ ഇരിക്കുന്നുണ്ടെന്നു ഓര്‍മ്മ ഉണ്ടായിരുന്നതിനാല്‍ അത് അത്രയൊന്നും തിരയേണ്ടി വന്നില്ല. കട്ടിലില്‍ കയറി നിന്ന് അവന്‍ കട്ടിലിന്റെ ബലം ഒന്ന് നോക്കി. ഹും... ചുമ്മാ കിടന്നു ഉറങ്ങുമ്പോള്‍ ഒരു കുഴപ്പവും ഇല്ല. കയറി നിന്നപ്പോള്‍ ആട്ടം തുടങ്ങി. ഒരു കാല്‍ കട്ടില്‍ പടിയില്‍ കയറ്റി വച്ച് അവന്‍ ചുവരില്‍ ആ ആണിയടിച്ചിറക്കി. കുറെ കാലമായി ഒരു രവി വര്‍മ ചിത്രം വാങ്ങണം എന്ന് കരുതിയിട്ട്. വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നഷ്ട്ടമായേനെ. എന്തായാലും ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കാന്‍ പാകത്തില്‍ കയ്യില്‍ കിട്ടിയത് നന്നായി. ആരോ മറന്നു വെച്ചതാ. ആരും കണ്ടില്ല ഭാഗ്യം. അവളെ എടുത്ത് ഭിത്തിയില്‍ തൂക്കി അവന്‍ ഒന്ന് കൂടി മുഖം ചെരിച്ച് നോക്കി... അതേ മുഖം....  അതേ ഭാവം... അവന്‍ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു ഒരു വിജയിയെപ്പോലെ... കാട്ടുചെമ്പകത്തിന്റെ മണമുള്ള കാറ്റ് അപ്പോഴും അവിടെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടായിരുന്നു... 

Sunday, December 19, 2010

ഭ്രമം..

ഞാന്‍ ഒരു നീര്‍ക്കുമിളയാണ്-
നിന്‍റെ മുന്നില്‍ നിന്നെ പ്രതിഫലിപ്പിച്ചു-
നിന്നപ്പോഴൊക്കെയും നീ എന്‍റെ ഹൃദയത്തിലായിരുന്നു.
ഏതു നിമിഷത്തിലും ഉടഞ്ഞു പോയേക്കാവുന്ന-
എന്നിലാണ് നീ മഴവില്ല് പാകിയത്‌.
ഏതു കാറ്റിലും പൊലിഞ്ഞു പോയേക്കാവുന്ന-
എന്നിലാണ് നീ നിശ്വാസമായി ഉറങ്ങിയത്.
നീ എന്‍റെ ഹൃദയരക്തമാണ്-
എന്‍റെ ഹൃദയത്തിന്റെ ഉള്ളറകളിലും-
എന്‍റെ മരവിച്ച ഓര്‍മ്മകളിലും പടര്‍ന്നൊഴുകിയത്
നീ മാത്രമാണ്.
എന്നിട്ടും നീ എന്നെ വേദനിപ്പിക്കുന്നു.
എന്‍റെ പ്രാണന്‍ പറിച്ചെടുക്കുന്ന നോവില്‍-
കരഞ്ഞു തളര്‍ന്ന് ഒതുങ്ങുമ്പോഴും-
നീ എന്ന സ്വപ്നം എന്നെ ജീവിക്കാന്‍ ആശിപ്പിക്കുന്നു.
നീ ഇല്ലാതെയാകുന്നത് എന്‍റെ ജീവിതത്തില്‍ നിന്നാണെന്ന്-
എന്‍റെ ഉള്ളില്‍ പുകയുന്ന ചിന്തയില്‍-
ഞാന്‍ ഞാന്‍ അല്ലാതെയാകുന്നു.
പ്രാണന്‍ അകന്നാല്‍ ദേഹത്തിനെന്തു വില..?
നീ എന്‍റെ ദേഹിയാണ്.
എന്റേത് മാത്രമാണെന്ന് നൂറാവര്‍ത്തി-
എഴുതി ചേര്‍ത്തതാണ് നീ എന്‍റെ ചിന്തകളില്‍.
ഇന്നെന്റെ ചിന്തകള്‍ക്കും കത്തുന്ന ചിതയുടെ ഗന്ധം.
എന്‍റെ പ്രാണന്‍ ഒടുങ്ങാത്ത സ്വപ്നങ്ങളെ കുരുതി കൊടുത്ത്-
നിനക്കായി മാത്രം ജീവിച്ചു തീര്‍ത്ത ദിനങ്ങളുടെ-
നോവും, നൊമ്പരവും മാത്രം കയ്യില്‍ ഇറുക്കിപ്പിടിച്ചു-
പടിയിറങ്ങിക്കോട്ടേ  ഞാന്‍...?
നിന്‍റെ നിശ്വാസം ചൂട് പകരാത്ത എന്‍റെ ജീവിതത്തില്‍ നിന്നും-
ഒരു യാത്രാമൊഴി പോലും പറയാതെ.
പടിയിറക്കപ്പെട്ട  മോഹങ്ങള്‍ കൊഞ്ഞനം കുത്തുന്നു-
കടലെടുത്തു പോയ സ്വപ്‌നങ്ങള്‍ പരിഹസിക്കുന്നു-
വയ്യ ഇനിയും നിന്‍റെ കൈത്തലത്തിന്റെ ചൂടില്‍-
എന്‍റെ ദുഖങ്ങളെ ഉരുക്കി കളയാം എന്ന വ്യാമോഹം എനിക്കില്ല.
ഈ രാത്രി വെളുപ്പിച്ചു കിട്ടിയാല്‍ പിന്നെയും ഉദിക്കുന്ന പകലുകള്‍-
നിന്‍റെ വിരഹവും, നിന്‍റെ ഓര്‍മ്മകളും എന്നിലേക്ക്‌-
തിരികെ കൊണ്ട് വരുന്ന നരച്ച പകലുകളും-
നിന്നെ ഓര്‍ത്തു കണ്ണീരൊഴുക്കാന്‍ വിധിക്കപ്പെട്ട-
കരി പുരണ്ട രാവുകളും-
ഇനിയും എനിക്ക് വയ്യ-
നീ എന്റെതല്ലെന്നു ചിലക്കുന്ന നാവുകളെ-
നിശബ്ദമാക്കാന്‍ എനിക്ക് കഴിവില്ല.
ഞാന്‍ പൊയ്ക്കോട്ടേ...?
നീ പിന്തുടരാനില്ലാത്ത വഴികളിലൂടെ-
പക്ഷെ എവിടെ പോയാലും ഞാന്‍-
നിന്റേതു മാത്രമാണല്ലോ...
മനസ്സ് മടുക്കുന്നു നീ കളഞ്ഞിട്ടു പോയ-
കളിപ്പമ്പരം പോലെ ഞാന്‍.
രാത്രിയുടെ അവസാന യാമത്തിലും-
നിന്നെ ഓര്‍ത്തു വേദനിക്കാന്‍-
എനിക്കുള്ളത് നിന്‍റെ നാമം ജപിക്കുന്ന-
നിലതെറ്റി മിടിക്കുന്ന ഒരു ഹൃദയമാണ്.
നിനക്കു പോലും വേണ്ടെന്നു ഞാന്‍-
എന്നെത്തന്നെ വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന-
എന്‍റെ പാവം ഹൃദയം..

Thursday, December 16, 2010

ചുരം കയറുന്നവര്‍..

ചുരം കയറുന്നവര്‍..
കിതച്ചും, തളര്‍ന്നും...
കൈ കുത്തി ഇഴഞ്ഞും ചിലര്‍..
തോളില്‍ താങ്ങിയും, കൈ പിടിച്ചും മറ്റു ചിലര്‍..
പലവര്‍ണ്ണക്കൂടുകളില്‍ സ്വപ്‌നങ്ങള്‍-
കൊരുത്തിട്ടിരുന്ന ചുരത്തിന്റെ അവസാനം..
എല്ലാവരെയും മാടി വിളിച്ചു കൊണ്ടിരുന്നു..
ചുമലില്‍ കയറിയവര്‍ വഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു-
വഴി മദ്ധ്യേ താങ്ങി ക്ഷീണിച്ചവര്‍ തളര്‍ന്നു പോയപ്പോള്‍-
കിതപ്പാറ്റിയവര്‍  അവരെ തിരിഞ്ഞു നോക്കാതെ-
ചുരം കയറിപ്പോയി. .
ആദ്യമെത്തിയവര്‍ പിന്‍ഗാമികളെ നോക്കി മുഖം ചുളിച്ചു
ദുരയില്ലാത്ത കണ്ണുകള്‍ കാണ്മാന്‍ ഇല്ലെന്നു പരിതപിച്ചു.
വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവരും ചുരം കയറിക്കൊണ്ടിരുന്നു-
ഊന്നുവടികള്‍ ഇല്ലാത്തവരും, ഉള്ളവരും..
ജന്മനാ അന്ധരായവരും, ദുര കാഴ്ച മറച്ചവരും-
തോട്ടിയും, കൂലിവേലക്കാരനും, യാചകനും-
തെരുവില്‍ മാംസം വിലപേശി വില്‍ക്കുന്ന വേശ്യയും-
പച്ചനോട്ടുകള്‍ക്കിടയില്‍ കൂര്‍ക്കം വലിക്കുന്ന ധനികനും-
കള്ളനും, തെമ്മാടിയും, നീതിപാലകരും-
പൂജാരിയും, പാതിരിയും, പണ്ഡിതരും-
എച്ചില്‍ കൂനയില്‍ കിടന്നു ഉറുമ്പരിച്ച ചോരക്കുഞ്ഞും-
എല്ലാരുമെല്ലാരും ചുരം കയറിക്കൊണ്ടേ ഇരിക്കുന്നു..
ദൂരം ഏറെയാണ്‌ എന്നറിഞ്ഞിട്ടും-
കൂടെ ആരും ഇല്ലെന്നറിഞ്ഞിട്ടും..

Monday, December 13, 2010

ആവര്‍ത്തനം..



മെഴുകുതിരിയോടു എപ്പോഴാണ് പ്രണയം തോന്നിയത്..?
വെറുതെ ഇരിക്കുമ്പോള്‍ തീപ്പെട്ടിക്കൊള്ളി ചിന്തിച്ചു..

എന്തു കൊണ്ടാണ് തീപ്പെട്ടിക്കൊള്ളിയോടു-
അറിയാതെ ഒരിഷ്ട്ടം തോന്നിയത്...?
ഒറ്റക്കിരിക്കുമ്പോള്‍ മെഴുകുതിരി ഓര്‍ത്തു നോക്കി..

പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
സ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി...

പിന്നെയും പ്രണയിച്ചു-
കണ്ടുമുട്ടുന്ന ഓരോ മെഴുകുതിരിയും, തീപ്പെട്ടിക്കൊള്ളിയും..
അലിഞ്ഞില്ലാതെയാകുന്ന അവസാന കണം വരെ....
പരസ്പരം പകര്‍ന്ന അഗ്നി അണക്കാതെ...

Friday, December 10, 2010

എന്‍റെ പ്രണയവും, ഞാനും.



ഇവിടെ....
ഇരുട്ട് പതിയെ ജനല്‍ വഴി തണുത്ത കൈകള്‍ നീട്ടി തൊടുന്ന നേരത്ത്-
ഞാന്‍ നിന്‍റെ ചിരിക്കുന്ന മുഖം മാത്രം നോക്കി കിടക്കയാണ്...
ആ ചിരിക്കു പിന്നിലൊളിപ്പിച്ച വിഷാദത്തിന്റെ-
ഒരു സ്പടിക കൂടാണ് നീയെന്നു പലപ്പോഴും പറഞ്ഞതാണ് നീ..

എന്നിട്ടും എപ്പോഴും ഞാന്‍ നിന്നെ മാത്രം ഓര്‍ക്കുന്നു..
നിന്നെ മാത്രം സ്വപ്നം കാണുന്നു..
നിന്‍റെ കൈവിരലുകളില്‍ തൂങ്ങി-
സ്വപ്‌നങ്ങള്‍ മഞ്ഞായി പെയ്യുന്ന താഴ്വരയിലേക്ക്-
ചിരകാല പുണ്യമായ എന്‍റെ പ്രണയവും, ഞാനും..

എന്‍റെ സ്വപ്‌നങ്ങള്‍ നിന്നെ വേദനിപ്പിക്കാതിരിക്കുവാന്‍-
നിന്‍റെ തീരുമാനങ്ങള്‍ക്ക് പിറകെ ഞാന്‍ നടന്നു നിഴലായി...
ഒരിക്കലും എന്‍റെ കണ്ണുകള്‍ നിറയരുത് എന്ന്  നീ ശഠിച്ചു-
പക്ഷെ...,
ക്ഷമിക്കു... ഓരോ നിമിഷത്തിലും നിന്നെ ഓര്‍ത്തു ഞാന്‍-
കരഞ്ഞു കൊണ്ടിരിക്കുന്നു...

നീ എന്നിലെക്കൊഴുക്കി വിട്ടത്-
ഈ ഒരു ജന്മത്തിലേക്കു മാത്രമുള്ള പ്രണയമല്ല-
ഈ ഒരു ജന്മത്തിലേക്കു മാത്രമുള്ള കരുതലല്ല..
ഒരായിരം ജന്മങ്ങള്‍ കൂടെ വേണമെന്ന്-
ഞാന്‍ ആഗ്രഹിച്ചു പോകുമ്പോള്‍-
അരുതാത്തത് ആഗ്രഹിക്കുന്നു എന്ന് മനസ്സിനെ വിലക്കി-
എണ്ണപ്പെട്ട ദിവസങ്ങളെ നീ ഓര്‍മ്മിപ്പിക്കുന്നു..

എന്‍റെ അവസ്വാന ശ്വാസം വരെ നീ കൂടെ കാണും എന്നത്-
എന്‍റെ മനസ്സിന്റെ ഉറപ്പാണ്‌..
എന്‍റെ പ്രാര്‍ഥനയാണ്..
എന്നെ കൈ വിടില്ല ഞാന്‍ കൈവിടാതെ കാക്കുന്ന വിശ്വാസങ്ങള്‍.

ഓര്‍മ്മകളിങ്ങനെ ഇങ്ങനെ എന്നെ-
എങ്ങോട്ടൊക്കെയോ ഒഴുക്കി കൊണ്ട് പോകുന്നു-
ഒടുവിലൊരുനാള്‍ ഒരു താലിച്ചരടിന്റെ ബലത്തില്‍-
എന്നെ നിന്‍റെ ജീവിതത്തിലെക്കാനയിക്കും എന്ന്-
എന്‍റെ ചെവിയിലുമ്മ വച്ച് നീ പതിയെ പറഞ്ഞപ്പോള്‍-
നിന്‍റെ കൈ വിരലുകളില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു-
ഈ ജന്മത്തില്‍ എന്നല്ല, ഒരു ജന്മത്തിലും വിട്ടു കളയാതിരിക്കാന്‍...

Thursday, November 25, 2010

എനിക്ക് സ്നേഹം തോന്നാറുണ്ട് ..

എനിക്ക് സ്നേഹം തോന്നാറുണ്ട് ...
ചിലപ്പോള്‍ എന്‍റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍...
നിന്‍റെ വിരലുകള്‍ ഒതുക്കി വക്കുന്നു എന്ന് തോന്നുമ്പോള്‍...
മറ്റു ചിലപ്പോള്‍.... 
നീ പിന്നിട്ട മണല്തിട്ടിലെ കാല്‍പാടുകളില്‍ കാലമര്‍ത്തി  
ഞാന്‍ പുറകെ നടക്കുമ്പോള്‍...
പിന്നെയും ചിലപ്പോള്‍ ...
ഈറന്‍  മാറാത്ത  നെറ്റിയില്‍  നീ  
അധരത്തിനാല്‍ പൊട്ടു വക്കുന്നു എന്ന് തോന്നുമ്പോള്‍ ....
പിന്നെയും ചിലപ്പോള്‍... 
നീ കടിച്ച നെല്ലിക്കാ ഒന്നിനെ-
പതിയെ ഞാന്‍ ചുണ്ടോടു ചേര്‍ക്കുമ്പോള്‍
ഇതളടര്‍ന്നു പോകാതെ ഒരു മന്ദാര പുഷ്പത്തെ -
നീ എന്‍റെ മുടിയില്‍ തിരുകുന്നു എന്ന് തോന്നുമ്പോള്‍ ...
വെള്ളം ഇറ്റുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി-
കാറ്റ് തഴുകുന്ന പോലെ-
എന്‍റെ കവിളില്‍ നീ മുഖം അമര്‍ത്തുമ്പോള്‍..
സ്വയം  മറന്നു  ചിരിച്ച  പാദസരങ്ങളെ -
നീ ചുംബിച്ചു  നിശ്ശബ്ദമാക്കുന്നു എന്നറിയുമ്പോള്‍...
പിന്നെ 
ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ ഉണരുമ്പോള്‍-
നീ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം നമുക്ക്-
അടുത്ത ജന്മത്തിലേക്കു മാറ്റി വക്കാം എന്ന്-
പതിയെ പതിയെ നീ പറയുമ്പോള്‍...
അപ്പോഴെല്ലാം... കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളിലും-
എനിക്ക് സ്നേഹം തോന്നാറുണ്ട്.
എന്തിനെന്നറിയാതെ എന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്നോട്-
പിന്നെ നീ ഒരുപാട് സ്നേഹിക്കുന്ന എന്നോട്-
നമ്മള്‍ കണ്ട സ്വപ്നങ്ങളോട്‌-
ഇനിയും വരാന്‍ പോകുന്ന ജന്മങ്ങളോട്... 

Tuesday, November 23, 2010

പൊയ്മുഖം. .

പകല്‍ കഴിയുവോളം അവള്‍-
ഉലയിലൂതി പഴുപ്പിച്ചു കൊണ്ടിരുന്നു.
അവനരികെ വരുമ്പോള്‍ മുഖം തിരിക്കാന്‍-
അവന്റെത്‌ മാത്രമാകണമെന്നു-
അവളാഗ്രഹിച്ച മനസ്സ്.

അസ്തമന സൂര്യന്റെ ചിറകുകള്‍ക്ക് താഴെ
ഇരുട്ടിന്റെ മറവില്‍ സ്നേഹം പുരട്ടിയ-
ചിരിയുടെ കോണില്‍ ഒളിപ്പിച്ചു വെച്ച-
ദാഹത്തിന്റെ ദംഷ്ട്രകളുമായി
അവന്‍ അന്നും വന്നു.

അഴിഞ്ഞുലഞ്ഞ മുടിയില്‍-
അവന്‍ ചൂടിച്ച മുല്ലപ്പൂക്കള്‍ക്ക്-
കരിഞ്ഞ ശവങ്ങളുടെ മടുപ്പിക്കുന്ന-
ഗന്ധമാണ് എന്നത് പലപ്പോഴായി-
അവള്‍ അറിഞ്ഞു കൊണ്ടേ ഇരുന്നു.
മറുത്തൊന്നും പറയാതെ-
അവന്റെ ശ്വാസതാളങ്ങളില്‍-
വാടിപ്പോയ മുഷിഞ്ഞ നിശാഗന്ധികളായി-
മയങ്ങിക്കിടന്നു അവളുടെ കണ്ണുകള്‍.

അവളുടെ കണ്ണുകളില്‍
പഴയപോലെ സൂര്യനുദിക്കുന്നില്ല എന്ന്-
അവന്‍ പഴിച്ചു കൊണ്ടിരുന്നു.
അവന്‍ കെടുത്തിയിട്ട സൂര്യ വെളിച്ചത്തിനെ-
ഓര്‍ത്തിട്ട്  ഒരിക്കലും അവള്‍-
ഉള്ളു പൊള്ളിച്ചില്ല.

വെറുപ്പിന്റെ അവസാന കണം-
ചുണ്ടില്‍ ഒളിപ്പിച്ചു വച്ചിട്ട്-
അവന്‍ അവളില്‍ ഇനിയും ഉദിക്കാത്ത സൂര്യന്റെ-
കനലുകള്‍ തിരഞ്ഞു കൊണ്ടിരുന്നു.
ഇളം ചൂടുള്ള മേനിക്കൊഴുപ്പിന്റെ ഉള്ളില്‍-
തുടിക്കുന്ന ഹൃദയമുണ്ടെന്നത്-
അവന്‍ സൌകര്യ പൂര്‍വ്വം മറന്നു.

കടല്‍ പലപ്പോഴായി കടമെടുത്ത-
തന്റെ കണ്ണുനീരിനെ അവള്‍ ശപിച്ചു.
ഒരിക്കലെങ്കിലും ഒന്ന് കരയാന്‍-
മടുപ്പിക്കുന്ന ശവം നാറിപ്പൂക്കളെക്കാള്‍
ഒരു മഞ്ഞു തുള്ളിയുടെ വിശുദ്ധി മതി-
തനിക്കെന്നു ഉറക്കെ പറയാന്‍-

പതിവ് പോലെ കൈക്കുള്ളില്‍ ഒതുക്കിയ -
മുല്ലപ്പൂക്കളുമായി  അവന്‍ പടികേറി വന്നപ്പോള്‍-
ഒറ്റവാതിലുള്ള വീടിന്റെ കഴുക്കോലില്‍-
വാടിയ മുല്ലമാല പോലെ അവള്‍ തൂങ്ങിക്കിടന്നു.

തിരിച്ചിറങ്ങുമ്പോള്‍ അവന്റെ കണ്ണുകളില്‍-
കനല്‍ തേടുന്ന ദുരയുണ്ടായിരുന്നു.
കരിവളകള്‍ ചിരിച്ചു കൊണ്ടേ ഇരിക്കുന്ന-
കൈക്കുള്ളിലേക്ക് മുല്ലപ്പൂക്കളെ വച്ച് കൊടുക്കുമ്പോള്‍-
അവന്റെ കണ്ണില്‍ കനലുകള്‍ കത്തി-
ഇരയെ കാണുന്ന ചിലന്തിയെപ്പോലെ
അവന്‍ നേര്‍ത്ത വലക്കണ്ണികള്‍ കൊണ്ടു-
കുട്ടിത്തം മാറാത്ത കണ്ണുകളില്‍-
പുതിയ സൂര്യോടയങ്ങള്‍ക്ക്
ഇടം തേടിക്കൊണ്ടേ  ഇരുന്നു..

Sunday, November 21, 2010

കുപ്പി വളകള്‍..


കുപ്പി വളകള്‍...
പല നിറങ്ങളില്‍ ചിരിക്കുന്നു, കരയുന്നു-
കുപ്പിവളകള്‍...
പച്ചയും, നീലയും, ചോപ്പും-
പിന്നെയും നൂറായിരം വര്‍ണ്ണങ്ങളില്‍..

കുപ്പി വളകള്‍ സദാ ചിലച്ചു കൊണ്ടിരുന്നു-
പറഞ്ഞും പറഞ്ഞും തീരാത്ത വിശേഷങ്ങള്‍...
പറഞ്ഞ്‌ തീര്‍ക്കുന്ന സുഹൃത്തുക്കളെ പോലെ..

പിന്നെ പിന്നെ.പറഞ്ഞ്‌ തീരാതൊരുനാള്‍
ഒരു ചിരിയുടെ..അല്ലെങ്കില്‍ പൊട്ടിക്കരച്ചിലിന്റെ
മൂര്‍ ധന്ന്യത്തില്‍ ഉടഞ്ഞു പോയ കുപ്പിവളകള്‍...
തകര്‍ന്നു പോയ സൌഹൃദങ്ങളെ-
അനുസ്മരിച്ചു കൊണ്ടിരുന്നു..

ഉടഞ്ഞതെങ്കിലും  കുപ്പിവളകള്‍-
മോഹിപ്പിച്ചു കൊണ്ടിരുന്നു-
നേര്‍ത്ത വെള്ളി വെയിലേറ്റു തിളങ്ങുന്ന-
വളപ്പൊട്ടുകളായി..
സൌഹൃദത്തിന്റെ മറക്കാത്ത ഓര്‍മ്മകളെപ്പോലെ..

Thursday, November 18, 2010

കള്ളന്‍

ഇരുട്ടിന്റെ മറവില്‍ പതുങ്ങിയെത്തുമത്രേ കള്ളന്‍...
മുഖത്തും ദേഹത്തും കരിവാരി പൂശി-
എണ്ണ മിനുപ്പില്‍ തിളങ്ങുന്ന ദേഹത്ത്-
ഉണങ്ങി തുടങ്ങിയ മുറിപ്പാടുകളും-
കറുത്ത് വീതിയേറിയ നെറ്റിയിലും, മുഖത്തും-
വസൂരിക്കലകളും ...
മുത്തശ്ശി കഥകളില്‍ പറഞ്ഞ്‌ കേട്ട
കള്ളന്‍ അങ്ങനെ ആയിരുന്നു.


പക്ഷെ-
ആള്‍ തിരക്കില്‍ അപഹരിക്കപ്പെട്ട
പേഴ്സ് തിരഞ്ഞ യാത്രികന്റെ കണ്‍ വെട്ടത്ത്-
അങ്ങനെ ഒരാള്‍ ഇല്ലായിരുന്നു.


പിന്നെ ഒരു പുലര്‍വേളയില്‍-
അഭിഷേക ജലം നിറച്ച പാത്രം-
അന്ധാളിപ്പില്‍ താഴെയിട്ട് അലറിക്കരഞ്ഞ പോറ്റിയുടെ-
കണ്മുന്നില്‍ തെളിഞ്ഞ ഇരുട്ടില്‍-
കരുണാമയന്റെ തങ്ക വിഗ്രഹം ഇല്ലായിരുന്നു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ കുനിഞ്ഞ ശിരസ്സുമായി-
നിന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനും-
കള്ളന്റെ അലങ്കാരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.


കല്യാണ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെ-
ഉണര്‍ത്താതെ  നടന്നു മറഞ്ഞ പുതുമണവാളന്‍-
കയ്യിലെടുക്കാന്‍ മറന്നില്ല പൊന്നും, പണവും.
അയാള്‍ക്ക്‌ ചിരിക്കുന്ന ഓമനത്തമുള്ള  മുഖമായിരുന്നെന്നു-
പിറ്റേന്ന് അലമുറയിട്ടു പുതുപെണ്ണ് 
കള്ളന്‍ അവിടെയും പഴയ വേഷം മറന്നു..


മറവി വേഷത്തിനു മാത്രമാണെന്ന്-
ആശ്വസിക്കാം..(ആശ്വാസമോ..?
ഉം.. കള്ളനെ കണ്ട് പേടിക്കണ്ടല്ലോ)
കള്ളന്‍ ജോലി മറന്നില്ല-
അതും ഒരു ആശ്വാസം (കള്ളനു മാത്രം...) 

Friday, November 12, 2010

സ്വന്തം....


നിഴലും, നിലാവുമായിട്ടാണ് നമ്മള്‍ നടന്നത്-
സന്ധ്യ വീണുറങ്ങിയ നാട്ടു വഴികളില്‍..
മഞ്ഞു തണുപ്പിച്ച കൈകള്‍കൊണ്ട്
നീ എന്‍റെ കൈകള്‍ ഇറുക്കി പിടിച്ചിരുന്നു...

വിട്ടുകളഞ്ഞാല്‍ പോയ്പ്പോകുമെന്ന ഭയം പോലെ..
നിന്‍റെ കണ്ണുകളില്‍ കാമമായിരുന്നില്ല...
ഇരുളില്‍ പൊതിഞ്ഞു പിടിച്ച
കുഞ്ഞു മെഴുകുതിരി നാളം പോലെ
നീ എന്നെ പൊതിഞ്ഞു പിടിച്ചു..

എന്‍റെ നെറ്റിയില്‍ പതിഞ്ഞ നിന്‍റെ ചുണ്ടുകള്‍ക്ക്..
ഇളം ചൂടായിരുന്നു..
"ഒത്തിരി ഇഷ്ട്ടമാ നിന്നെ.." എന്ന് പറയുമ്പോള്‍-
നിന്‍റെ കണ്ണില്‍ കണ്ട അതേ സ്നേഹത്തിന്റെ ഊഷ്മളത..

എപ്പോഴൊക്കെയോ എവിടെവച്ചോ..,
എനിക്കും നിനക്കും കളഞ്ഞു കിട്ടിയ-
മാണിക്യം പോലെ ഒരു പ്രണയം..

നീ എന്‍റെ പ്രാണന്‍ ആണെന്ന്-
ഞാന്‍ പറയാതെ നീ അറിഞ്ഞതും..
"നീ എന്‍റെ പുണ്യം ആണെന്ന്..."
നീ എന്‍റെ കാതില്‍ പലവുരു പറഞ്ഞതും..;
ഞാന്‍ അറിയുകയായിരുന്നു നിന്‍റെ പ്രണയം..

ഇനി എങ്ങും പോകരുത്...
ഈ ജന്മവും, ഇനി വരും ജന്മങ്ങളും...
എന്‍റെ കൈകള്‍ക്ക് വിശ്രമിക്കാന്‍-
നിന്‍റെ ബലമേറിയ കൈത്തലം വേണം..
ഒരു ചെറു ചിരി കൊണ്ടു എന്‍റെ കണ്ണീരു തുടക്കുന്ന-
നിന്‍റെ മാന്ത്രികത വേണം...
പിന്നെ കരഞ്ഞു തളര്‍ന്നാല്‍ തല്പമാവാന്‍-
നിന്‍റെ ഹൃത്തടം എനിക്ക് സ്വന്തമാവണം

പിന്നെ നീ ഭയക്കുന്ന മരണം നമ്മെ-
വേര്‍പിരിക്കാതിരിക്കാന്‍..
ഒരേ തോണിയിലെ യാത്രികരായി നമ്മള്‍ക്ക്-
തുഴഞ്ഞു തുഴഞ്ഞു പോകണം..
എപ്പോഴും, എവിടെയും നിന്‍റെ കൂടെയില്ലേ ഞാന്‍..?
നിന്‍റെ നിഴലായി...
നിന്‍റെ ജീവശ്വാസമായി...
പിന്നെന്തിന് മരണം എന്ന കടംകഥ പറഞ്ഞു-
നീ എന്നെ പിന്തിരിപ്പിക്കുന്നു,,,?

ഒരു ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച-
മുത്തു പോലെ നിന്‍റെ പ്രണയം എന്നെ ഭ്രമിപ്പിച്ചിരുന്നു..
ഇപ്പോള്‍ നീ എന്‍റെ സ്വന്തമല്ലേ...
മരണത്തിനു പോലും നിന്നെ അടര്‍ത്തിക്കളയാന്‍  ആവില്ല..
നിന്‍റെ പ്രണയം എന്‍റെ പ്രാണനില്‍ വിലയിച്ചിരിക്കുന്നു..
ഇനി എങ്ങും പോകരുത്...എങ്ങും...

Wednesday, November 10, 2010

നിലാവ്..

ഈറന്‍ നിലാവേ...നീ മാഞ്ഞതെന്തേ...
മഞ്ഞു പെയ്തൊരെന്‍  വീഥിയില്‍ നിന്നും...
മഞ്ഞ മന്ദാരങ്ങളെ തഴുകി ഉണര്‍ത്താതെ...
മഞ്ഞു തുള്ളികളില്‍ മധുരം വിളമ്പാതെ ...
പുലരും വരെ കാത്തു നില്‍ക്കാതെ...

കൈവിരല്‍ കൊണ്ടു ഞാന്‍ തൊട്ടുണര്‍ത്താം നിന്നെ.
എന്നുമെന്‍ കൂടെയുണ്ടാകുമെങ്കില്‍
എന്‍ പ്രിയ രാവുകള്‍  പൌര്‍ണമിയായെങ്കില്‍  
എന്നുമെന്‍ സ്വന്തമായ് മാറിയെങ്കില്‍...
നീ എന്നുമെന്‍ സ്വന്തമായ് മാറിയെങ്കില്‍... 

നിന്‍ നീലമേനിയില്‍ അടര്‍ന്നു വീഴാം ഞാന്‍
പൊന്‍ പാല പൂക്കും സൌരഭമായി...
കവിളില്‍ തൊട്ടു നീ കവിതകള്‍ പാടുമ്പോള്‍
കൈക്കുള്ളില്‍ കോരി എടുത്തേനെ
നിന്നെ കനവിലെടുത്തു വച്ചേനെ....

ഈറന്‍ നിലാവേ...നീ മാഞ്ഞതെന്തേ...
മഞ്ഞു പെയ്തൊരെന്‍ വീഥിയില്‍ നിന്നും...
മഞ്ഞ മന്ദാരങ്ങളെ തഴുകി ഉണര്‍ത്താതെ...
മഞ്ഞു തുള്ളികളില്‍ മധുരം വിളമ്പാതെ ...
പുലരും വരെ കാത്തു നില്‍ക്കാതെ...

Friday, October 29, 2010

ഈ മഴ തോരുകയെ ഇല്ല.....

എന്‍റെ മനസ്സിനകത്തേക്ക്-
നീ ചുഴിഞ്ഞിറങ്ങരുത്
ഇരുട്ടും... പുകവലയങ്ങളും...
പിന്നെ ഇരുട്ട് പിളര്‍ന്നു വരുന്ന
കടവാവലുകളും....മാത്രമുള്ള-
ചുക്കിലി പിടിച്ച; കറുത്ത മതിലുകള്‍-
ഉയര്‍ത്തിക്കെട്ടിയ
കറുത്ത ആകാശ ചീള് പോലും-
എത്തി നോക്കാത്ത-
എന്‍റെ മനസ്സിനകത്തേക്ക്...
നീ ചുഴിഞ്ഞിറങ്ങരുത്

പ്രണയം നീ ചോദിക്കുമ്പോള്‍-
എടുത്തു നീട്ടാന്‍ ചുവന്ന പനീര്‍പൂക്കളോ,
നിനക്കു നനയാനുള്ള മഴയാകാനുള്ള-
സ്നേഹമോ, എന്‍റെ മനസ്സിലില്ല...

ഒരു ചുണ്ടില്‍ എരിഞ്ഞു തീരുന്ന അഗ്നി കണക്കെ-
നീറ്റി നീറ്റി എന്‍റെ മനസ്സ് എനിക്ക് പോലും-
വേണ്ടാതായിരിക്കുന്നു.

ഒച്ചുകളെപ്പോലെ ഇഴഞ്ഞു കൊണ്ട്-
നഷ്ട്ട സ്വപ്‌നങ്ങള്‍ കറുത്ത ചുവരില്‍-
കണ്ണീരിന്റെ നനവുള്ള പടം വരയ്ക്കുന്നു.

കാറ്റ് പിടിച്ചുലക്കുന്ന ചിന്തകളില്‍-
തൂവി തെറിച്ചു പോയ സിന്ദൂരത്തെ ഓര്‍ത്തു-
പിന്നെയും പിന്നെയും ആരോ കരഞ്ഞു..
കരഞ്ഞു കരഞ്ഞു ഒടുവില്‍ ആ കരച്ചില്‍-
മഴയുടെ തുടക്കങ്ങളായി.

മഴയെന്നാല്‍....
നിന്നെ കുളിരു കൊണ്ട് പൊതിയുന്ന-
സൂചി മഴയല്ല...
നനയാതെ നനയിക്കുന്ന-
ചാറ്റല്‍ മഴയല്ല...
എല്ലാം ഒഴുക്കി കളയുന്ന-
പാപനാശിനി കണക്കെ-
കൂലം കുത്തിയൊഴുകി മനസിന്റെ-
പടിക്കെട്ടുകള്‍ക്കും അപ്പുറത്തേക്ക്-
എന്നെ കൊണ്ട് ചെന്നെത്തിക്കുന്ന മഴ...
ഈ മഴ തോരുകയെ ഇല്ല-
കാരണം എന്നെ ഒഴുക്കി കൊണ്ട് പോകാന്‍-
ഇനിയും ഉറക്കെ പെയ്തെ മതിയാകൂ...

Sunday, October 24, 2010

"പൂ വിരിയുന്നത് പോലെ ഒരു പ്രണയം.."

നിന്‍റെ നനുത്ത ചുണ്ടുകള്‍..
എന്‍റെ കണ്‍പോളകളെ  തഴുകുമ്പോള്‍..
കൂമ്പിയടഞ്ഞു പോകുന്നത്...
താമരപ്പൂക്കള്‍ ആണെന്ന് നീ കളിപറഞ്ഞു...

ആ നിമിഷത്തില്‍ ഒക്കെയും..
ഒരു കടലോളം ചുവന്ന പനിനീര്‍ പൂക്കള്‍..
എന്‍റെ പ്രാണനില്‍ വിരിയുകയായിരുന്നു..
എന്‍റെ ഹൃദയ രക്തത്താല്‍...
നിന്‍റെ പേര്‌ ഓരോ ഇതളിലും കുറിച്ചിട്ട-
പ്രണയം മണക്കുന്ന പനിനീര്‍ പൂക്കള്‍...

നിന്‍റെ പ്രണയം ഓരോ പൂമൊട്ടിലും വിരുന്നു വന്നതും..
ഓരോ ദലങ്ങളും നിന്നെ മാത്രം നിനച്ചിരുന്നതും..
അറിഞ്ഞും അറിയാതെയും നീ എന്നെ കരയിക്കുന്നു..
പിന്നെ കളിയായി കവിളില്‍ തലോടുന്നു...

"നീ എന്റേത് മാത്രമാണ്.. "
പനിച്ചൂടില്‍ വിറയാര്‍ന്ന ചുണ്ടുകള്‍ കാതില്‍ പകര്‍ന്നത്..
എനിക്ക് പ്രിയമായ വാക്കുകള്‍..
ഒരിക്കലും വിട്ടുപിരിയില്ലെന്നു ഒരു രാത്രിയില്‍-
എന്‍റെ വിരലുകളില്‍ ഉമ്മവച്ചു കൊണ്ട് നീ മെല്ലെ പറഞ്ഞു...
പെയ്തൊഴിയാതെ പ്രണയം ഓരോ പനീര്‍പൂവിലും-
വസന്തമായി വിരുന്നു വന്നു..

ഒടുവില്‍ എന്‍റെ പ്രണയം എന്റേത് മാത്രമായിരിക്കുന്നു..
നീ എന്നെ പ്രണയിക്കുന്നു എന്നത്-
ഈ പകല്‍ പോലെ സത്യം...
ഇനിയത്തെ പകലുകള്‍ എനിക്ക് മാത്രമാണ്...
നിന്നെ പ്രണയിച്ചു തീര്‍ക്കുവാന്‍ മാത്രം..

"പൂ വിരിയുന്നത് പോലെ ഒരു പ്രണയം.."
എന്‍റെ പ്രാണനാണ്‌ നീ എന്ന സത്യം..
നീ അറിയാന്‍ തുടങ്ങിയത് മുതല്‍..
ഒരു നീലാകാശം മുഴുവന്‍ പൂത്തിറങ്ങുകയാണ്..
നിനക്കു വേണ്ടി മാത്രം...
നീ എന്റേതാകുന്ന നാളെകള്‍ക്കു വേണ്ടി മാത്രം...

Monday, October 18, 2010

മറയുകയാണോ നീ...

മറയുകയാണോ നീ....
അകലുകയാണോ നീ.....
ഇരുളില്‍ മുങ്ങിയ സന്ധ്യതന്‍-
സിന്ദൂരപ്പൊട്ടിന്റെ  കഥയിതു കേള്‍ക്കാതെ-
മറയുകയാണോ നീ....

ഈറന്‍ മേഘമായ് നിറുകില്‍ തഴുകി-
ശോകം; മൂകം നീ നില്‍ക്കെ........
പറയാന്‍ കൊതിച്ചതും, പറയാതെ പോയതും-
മറക്കുവാനാവില്ലയെന്നോ...?
എന്നും മറക്കുവാനാവില്ല എന്നോ...?

 മറയുകയാണോ നീ...
അകലുകയാണോ നീ...

ഇന്നെന്‍ വീഥിയില്‍ ഉറയുന്നു മഞ്ഞായ്‌-
പ്രണയം.. പതിയെ..പതിയെ...
അകലുവാനാവാതെ അകലുന്നു നാമിന്നു-
അടുക്കുവാനാവില്ലയെന്നോ...?
എന്നും... അടുക്കുവാനാവില്ലയെന്നോ...?

മറയുകയാണോ നീ...
അകലുകയാണോ നീ...
ഇരുളില്‍ മുങ്ങിയ സന്ധ്യതന്‍-
സിന്ദൂരപ്പൊട്ടിന്റെ കഥയിതു കേള്‍ക്കാതെ-
മറയുകയാണോ നീ....?

nisha's.amr  (ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Friday, September 10, 2010

ഏഴിലം പാല-2

തുടരുന്നു...

           അകന്നു പോകുന്ന കൊലുസ്സിന്റെ ശബ്ദം... യക്ഷിക്കാവില്‍ നിന്നും വീശിയടിച്ച ഇളം കാറ്റില്‍ മെല്ലെ പറന്ന നേരിയതിന്റെ തുമ്പ്... അത്രയുമേ നന്ദുവിനു കാണാന്‍ ആയുള്ളൂ...  ഓടി അടുത്ത് വന്നപ്പോഴേക്കും  അകന്നു പോയിക്കഴിഞ്ഞിരുന്നു അവള്‍...  പാലച്ചുവട്ടില്‍ നിന്നും ഇടത്തോട്ട് തിരിയുന്ന വഴിയില്‍ അവളെ കാണാം എന്ന വ്യാമോഹം കൊണ്ട് അവന്‍ പാലയെ ഒന്ന് ചുറ്റി വന്നു... " എവിടെ.. അവള്‍ പോയിക്കളഞ്ഞല്ലോ... "  
        പാലപ്പൂവിന്റെ മണം  മാത്രം അവിടെ തങ്ങി നിന്നു... വല്ലാത്ത ഒരു നിരാശ തോന്നി നന്ദുവിന്. അവള്‍ ആരായിരിക്കും..? ഈ രാത്രി ഈ പരിസരത്ത്...? നിലാവെട്ടം കൂടിയിരിക്കുന്നു..യക്ഷിക്കാവിലെ പ്രതിമകള്‍ക്കൊക്കെ ജീവന്‍ വെച്ച പോലെ. പാതിക്കു വച്ചു നിര്‍ത്തിയ ഒരു പ്രതിമക്കു മുന്നില്‍ അവന്‍ നിന്നു.. മറ്റുള്ളവയെക്കാള്‍ മനോഹാരിത അതിനായിരുന്നു. അപൂര്‍ണം എങ്കിലും അതി മനോഹരം.നോക്കി നോക്കി നിന്നപ്പോള്‍ പരിസരം മറന്നുപോയി.
          പതിയെ തിരിച്ചു നടക്കാന്‍ ഒരുങ്ങുമ്പോള്‍ അറിയാതെ കണ്ണില്‍ തടഞ്ഞതാണ് തിളങ്ങുന്ന ആ കല്ല്.... പൊടി തുടച്ചു എടുത്തപ്പോള്‍ കുറച്ചു പഴക്കം ചെന്ന ഒരു മോതിരം.. പക്ഷെ വളരെ ചെറുതാണ്.കൊച്ചു കുട്ടികളുടെ മോതിര വിരലിന്റെ  വലിപ്പമേ കാണൂ.. പക്ഷെ കൊച്ചു കുട്ടികള്‍ക്ക് ആരാ ഡയമണ്ട് മോതിരം കൊടുക്കുന്നെ..? വെറുതെ വിരലിനോടടുപ്പിച്ചപ്പോള്‍ ഇടം കയ്യിലെ ആറാം വിരല്‍ തുടിച്ചു.
    "ഒഹ്..കൃത്യം പറഞ്ഞു പണിയിച്ച പോലെ... ആറാം വിരലിനു ഇതുവരെ ഒരു ഗമ ഉണ്ടായിരുന്നില്ല..ഇരിക്കട്ടെ...." പാലച്ചുവട്ടില്‍ എത്തിയപ്പോള്‍  നന്ദു അമ്പരന്നു പോയി.പാലയാകെ പൂത്തുലഞ്ഞു നില്‍ക്കുന്നു.. ഒരു കുട്ടപ്പൂ മുകളില്‍ കമഴ്ത്തിയ പോലെ... നാസിക തുളച്ചു കയറി മത്ത്  പിടിപ്പിക്കുന്ന  ഗന്ധം.. പതിയെ പാലച്ചുവട്ടില്‍ അവന്‍  ഇരുന്നു ആദ്യമായി പൂക്കാലം കാണുന്ന കുട്ടിയെ പോലെ...
        പിന്നെ ഉണരുന്നത് ഇപ്പോഴാണ്.. പാല പൂക്കള്‍ പൊഴിച്ച് കൊണ്ടേ ഇരിക്കുന്നു.. ദേഹത്തും തലയിലും വീണ പൂക്കളെ തട്ടിക്കളഞ്ഞു കൊണ്ട് അവന്‍ എണീറ്റ്‌ നിന്നു.. നന്നായി ഉറങ്ങി. പേരമ്മ അറിയുന്നതിന് മുന്നേ അറയ്ക്ക്  അകത്തേക്ക് കയറണം. താക്കോല്‍ തപ്പി എടുത്തു പിന്‍ വാതില്‍ തുറന്നു ശബ്ദമുണ്ടാക്കാതെ കയറി. കിടന്നതും ഉറങ്ങിപ്പോയി..
           "ഈ കുട്ടി ഉണര്‍ന്നില്ല്യെ...?... ഒന്ന് വിളിച്ചോളൂ  സാവിത്ര്യെ ..." മുത്തശിയുടെ ആജ്ഞ കേട്ടിട്ടാണ് കണ്ണ് തുറന്നത്. മടിച്ചു മടിച്ച് എണീറ്റു.. പേസ്റ്റും, തോര്‍ത്തും എടുത്ത് കുളക്കടവിലേക്ക്... കണ്ണീരു പോലെ തെളിഞ്ഞു കിടക്കുന്ന വെള്ളം. മുഖം കഴുകാന്‍ കൈ കുമ്പിളില്‍ വെള്ളം  കോരിയെടുത്തപ്പോള്‍ മാത്രമാണ്  ആറാം  വിരല്‍  അവന്‍  ശ്രദ്ധിച്ചത്. വിരലോടൊട്ടി ചേര്‍ന്ന് കിടക്കുന്ന മോതിരവും. മോതിരത്തിലെ കല്ല് വല്ലാതെ തിളങ്ങുന്നു..
                                                                                   ..................(തുടരും...)

Thursday, September 9, 2010

ഭ്രാന്തി

          
    "എന്‍റെ മരണത്തിനു മറ്റാരും ഉത്തരവാദി അല്ല.. എനിക്ക് ജീവിക്കണം എന്ന് തോന്നാത്തത് കൊണ്ട് ഞാന്‍ പോകുന്നു.." എന്ന് ഒരു വാചകം എഴുതി വച്ചിട്ട്  മരിക്കാന്‍ എനിക്ക് ഒരു മടിയും തോന്നുന്നില്ല. പക്ഷെ എന്നെ തള്ളി പറയുന്നവര്‍ ആണെങ്കിലും  എന്നെ ആശ്രയിച്ചു ജീവിക്കുന്ന ജീവിതങ്ങളെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ജീവിക്കുകയാണ്.. എന്തിനെന്നറിയാതെ..
        ആദ്യമായി മനസ്സ് തുറന്ന ആശ്വാസം ഒട്ടും മുഖത്ത് കാണിക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ കൊണ്ടിരുന്ന എന്നെ കടന്നു നീ  മുന്നോട്ടു പോയപ്പോള്‍ ഞാന്‍ കരഞ്ഞില്ല. കണ്ണുനീര്‍ ഒരു തുള്ളി പോലും ഒഴുക്കി കളയാന്‍ എനിക്കില്ല എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ഞാന്‍ കരയില്ല. എന്നെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കണം...
          ചിരിച്ചു ഉറക്കെ...ഉറക്കെ...പിന്നെയും ഉറക്കെ... കണ്ട് നിന്നവര്‍ ചിലരൊക്കെ ഭ്രാന്തി എന്ന് അടക്കം പറഞ്ഞു. ഇന്നലെ വരെ അസൂയ കണ്ണുകള്‍  തുറന്നു വച്ചിരുന്നവര്‍ ആശ്വസിച്ചു.. "ഹോ അങ്ങനെ  അവളും ഒരു കഥയായി..."
          ഞാന്‍ കരയുന്നത് എന്തിനെന്നു ആരും ചോദിച്ചില്ല. ഞാന്‍ ചിരിച്ചപ്പോള്‍ കാകന്‍ കണ്ണുകള്‍ പറന്നു വന്നു കാരണം തേടി.. പിന്നെയും ഞാന്‍ ചിരിച്ചു.. തളര്‍ന്നു പോയ അമ്മയുടെ കൈ തലോടിക്കൊണ്ട് കുഞ്ഞ്‌ അനുജനെയും തന്നെയും വലിച്ചെറിഞ്ഞ് പോയ അച്ഛനെ ഓര്‍ത്തപ്പോഴും ഞാന്‍ ചിരിച്ചു.. പക്ഷെ ഉള്ളില്‍ ഞാന്‍ കരഞ്ഞിരുന്നു പലപ്പോഴും..
          പലപ്പോഴും തന്റെ ജീവിതം മറന്നു കൂടപിറപ്പിനും, അമ്മയ്ക്കും വേണ്ടി ജീവിച്ചവള്‍  എന്ന് സുഹൃത്തുക്കള്‍ അഭിമാനം കൊണ്ടപ്പോഴും ഞാന്‍ ചിരിച്ചു... അമ്മയുടെ കരയാത്ത കണ്ണുകള്‍ ഇനിയെങ്കിലും കാണും എന്ന ആശ്വാസം കൊണ്ട് മാത്രം..
      ഇപ്പോള്‍ ഈ  ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു കൈകളും നീട്ടാത്ത നിഴലുകള്‍ എന്‍റെ ചുറ്റും വളര്‍ന്നു നില്‍ക്കുന്നു.. അമ്മ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു...  അമ്മക്ക് കരച്ചില്‍ കൂടപ്പിറപ്പാണ്. അമ്മ കരയുന്നതിനു ഞാന്‍ ഇനി വേദനിക്കില്ല. അതു എന്‍റെ പുതിയ തീരുമാനമായിരുന്നു. അനിയന്റെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ വന്നപ്പോള്‍ അമ്മ ചിരിച്ചു. അവനൊരു ജീവിതമായി.. ഒപ്പം ഞാന്‍ പിന്നെയും ചിരിച്ചു.
    നാത്തൂന്‍ എന്‍റെ സ്വന്തം അനിയത്തിയാ ... പുതു മോടി കഴിഞ്ഞപ്പോഴും ഞാന്‍ പഴയ പല്ലവി ആവര്‍ത്തിച്ചു. ഒടുവില്‍ നാട്ടുകാരും, സുഹൃത്തുക്കളും അതു തിരുത്തിയപ്പോള്‍  ഞാന്‍ ചിരിച്ചു....വളിച്ച ചിരി..
     പലപ്പോഴും അനിയന് വേണ്ടി അമ്മ കരഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ ചിരിക്കാന്‍ മറക്കാതിരിക്കാനും കഷ്ട്ടപ്പെട്ടു.
      "നിന്‍റെ നാത്തൂന്‍ ഇപ്പോള്‍ നിന്‍റെ അച്ഛന്റെ വീട്ടിലാ താമസം അല്ലേ..?"  സുഹൃത്തിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടു ഞാന്‍ ചിരിച്ചു.... വിഡ്ഢിച്ചിരി.
കൂടുതല്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും കുടുംബ ബന്ധത്തിന്റെ ഒരു കണ്ണി അവിടെ വിളക്കി ചേര്‍ക്ക  പെട്ടിരിക്കുന്നു...
           ഒടുവില്‍ ഞാനും എന്‍റെ വാശിയും മാത്രം ബാക്കിയായി..
  എപ്പോഴൊക്കെയോ..ആരൊക്കെയോ എന്നെ തോല്‍പ്പിച്ചിരിക്കുന്നു.. ഇവിടെ ആരാണ് തെറ്റ് ചെയ്തത്..? ഞാനോ..? അതാണോ ഈ ബന്ധങ്ങള്‍ക്കിടയില്‍  ഞാന്‍ അന്ന്യയായി പോയത്..?
ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത അച്ഛന്‍ എന്ന വ്യക്തിത്വത്തിന് നേരെ മുഖം കൊടുക്കാതെ ഞാന്‍ തിരിച്ചു നടന്നത് ചിരിച്ചു കൊണ്ട് തന്നെയാണ്.. അമ്മ അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.. കരയുന്നത് മനസ്സിന്റെ കാഠിന്യം അലിയിച്ചുകളയും.. ഞാന്‍ കരഞ്ഞില്ല.. ചിരിച്ചു ...പിന്നെയും പിന്നെയും ...കണ്ണു നിറയുന്ന വരെ ചിരിച്ചു...
    എന്‍റെ ചിരിക്കൊടുവില്‍ ഈ ഏറ്റുപറച്ചില്‍  നീ എന്നെ ഭ്രാന്തി എന്ന് വിളിക്കാതിരിക്കാന്‍ ആണ്.. നീ മാത്രം...